പത്തനംതിട്ട ∙ സിപിഎം വലിയവട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിപിഎം പത്തനംതിട്ട മുൻ ഏരിയ സെക്രട്ടറി പി.ആർ.പ്രദീപിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു.
പ്രദീപിന്റെ സുഹൃത്ത് പി.എസ്.അജികുമാർ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനു സമർപ്പിച്ച പരാതിയിലാണു നടപടി. മരണം സംഭവിച്ചു മണിക്കൂറുകൾക്കകം ‘പ്രദീപിനെ ചതിച്ചവരെ അക്കമിട്ട് അറിയാം, വേണ്ടായിരുന്നു ഈ വിടവാങ്ങൽ’ എന്നുള്ള ഇലന്തൂർ സ്വദേശിയായ സിപിഎം അനുഭാവിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഈ പോസ്റ്റ് മണിക്കൂറുകൾക്കകം നീക്കം ചെയ്തിരുന്നു. പോസ്റ്റിട്ട ആളെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് താമസം കൂടാതെ എങ്ങനെ കൃത്യമായി കണ്ടെത്തി എന്നതിലും ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്ന മരണ കാരണത്തിലും അവശേഷിക്കുന്ന ദുരൂഹത നീക്കണമെന്നുമാണു പരാതിയിൽ പറയുന്നത്.
വലിയ സാമ്പത്തിക ബാധ്യതയുള്ള ആളല്ല പ്രദീപ്. അന്ന് ഉച്ചവരെ ഏരിയ കമ്മിറ്റി അംഗങ്ങളിൽ പലരോടും പ്രദീപ് സംസാരിച്ചിരുന്നു. പരാതി നിലവിലില്ലാത്ത സാഹചര്യത്തിൽ പൊലീസ് ആദ്യം തന്നെ പ്രദീപിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചെങ്കിൽ ദുരൂഹതയുണ്ട്. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു മുതലുള്ള നടപടികളിൽ പൊലീസ് അടക്കമുള്ളവർ കാട്ടിയ തിടുക്കവും സംശയം ജനിപ്പിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.
പ്രദീപ് പ്രസിഡന്റായിരുന്ന ഇലന്തൂർ സഹകരണ ബാങ്കിലെ ചില ഗുരുതര ക്രമക്കേടുകൾ ചില ഉദ്യോഗസ്ഥരുടെ അറിവോടെ നിയമ സംവിധാനത്തിന് പുറത്ത് പരിഹരിക്കാൻ നടത്തിയ സമ്മർദങ്ങളാണോ പ്രദീപിന്റെ മരണത്തിലേക്കു നയിച്ചതെന്നതിനെക്കുറിച്ചും ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവനു പരാതി നൽകിയിട്ടുണ്ടെന്നും അജികുമാർ പറഞ്ഞു.
English Summary : CPM leader committed suicide incident