ADVERTISEMENT

കോട്ടയം ∙ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ മൂലവിഗ്രഹവുമായി ശീവേലി എഴുന്നള്ളിക്കുമ്പോഴുള്ള ജാഗ്രതയും നിഷ്ഠയും തന്നെയാണ് മേൽശാന്തി വി.എൻ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മഞ്ഞുമൂടിയ മലനിരകളിൽ ഓഫ് റോഡ് ബൈക്ക് റേസിങ് നടത്തുമ്പോഴും പുലർത്തുന്നത്. അതിസാഹസികത ആവശ്യമുള്ള നേപ്പാൾ അന്നപൂർണ ഓഫ് റോഡ് ബൈക്ക് യാത്രാദൗത്യത്തിന്റെ വിജയത്തിനുശേഷം കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ റാലി ചാംപ്യൻഷിപ്പിന് (ഐഎൻആർസി) തയാറെടുക്കുകയാണ് ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ.

വൈക്കം തെക്കേനട വടശേരി ഇല്ലത്ത് പരേതനായ മുൻ മേൽശാന്തി കെ.നാരായണൻ നമ്പൂതിരിയുടെയും കെ.പി.ഉഷ അന്തർജനത്തിന്റെയും മകനായ ഉണ്ണിക്കൃഷ്ണൻ (34) കുറുപ്പന്തറ മാഞ്ഞൂർ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ മേൽശാന്തിയാണ്. ബിഎസ്‍സി (കംപ്യൂട്ടർ) ബിരുദധാരി. കൊച്ചി ഇൻഫോ പാർക്കിലെ ജോലി ഉപേക്ഷിച്ച് പത്തു വർഷം മുൻപാണ് പാരമ്പര്യ പൂജയിലും ബൈക്ക് റൈഡിങ്ങിലും സജീവമായത്.

ജോലിയിൽ നിന്നിറങ്ങിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി 90 ദിവസം കൊണ്ട് ഉത്തരാഖണ്ഡ് മുഴുവൻ കാൽനടയായി സഞ്ചരിച്ചു. 2018 മുതൽ ബൈക്ക് റൈഡിങ്ങിലേക്ക് തിരിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയ സഞ്ചാരം 120 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

നേപ്പാളിലെ മലനിരകളിൽക്കൂടി ബൈക്ക് ഓടിച്ചതാണ് ഏറെ സാഹസികമായി തോന്നിയതെന്ന് അദ്ദേഹം പറയുന്നു. നേപ്പാളിലെ അന്നപൂർണ ദൗത്യം 30 ദിവസം കൊണ്ടു പൂർത്തിയാക്കി. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ പാറക്കഷണങ്ങൾക്കിടയിലൂടെ മരണത്തെ മുഖാമുഖം കണ്ടാണ് പുഴയുടെ മറുകരയെത്തിയത്. 

ദീർഘദൂര ബൈക്ക് യാത്രകളിൽ രാത്രിയിൽ വിശ്രമിക്കും. സ്വയം പാചകം ചെയ്യും. അവധിയെടുത്താണു സാഹസിക യാത്രകൾ. അവധിയെടുക്കുമ്പോൾ മേൽശാന്തിച്ചുമതല അച്ഛനു കൈമാറുമായിരുന്നു. എന്നാൽ 4 വർഷം മുൻപ് അച്ഛൻ മരിച്ചതോടെ പഴയതുപോലെ അവധിയെടുക്കൽ ബുദ്ധിമുട്ടായി. ക്ഷേത്രത്തിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് സ്വപ്നയാത്രകൾ നടത്തുന്നതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

English Summary : Unnikrishnan Namboothiri with adventurous missions in bike racing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com