ADVERTISEMENT

കായംകുളം∙ പേര് പോലെ പ്രകാശം തൂവി എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന നക്ഷത്രയ്ക്ക് ബന്ധുക്കളുടെയും നാടിന്റെയും  അന്ത്യാഞ്ജലി. സ്വന്തം പിതാവിന്റെ വെട്ടേറ്റു മരിച്ച മാവേലിക്കര പുന്നമ്മൂട് ആനക്കൂട്ടിൽ നക്ഷത്രയുടെ(6) സംസ്കാരം ഇന്നലെ വൈകിട്ട 4ന്  പത്തിയൂരിലെ അമ്മവീട്ടിൽ നടന്നു.  

കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. അമ്മ വിദ്യ അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്ക്   നക്ഷത്രയുടെ ചേതനയറ്റ ശരീരം  വൈകിട്ട് നാലോടെ എത്തിച്ചു. നാലു വർഷം മുൻപ് ഭർത്താവിന്റെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യചെയ്ത വിദ്യയെയും സംസ്കരിച്ചത് ഇവിടെയാണ്. അതിനരികിലാണ് നക്ഷത്രയുടെ സംസ്കാരം നടത്തിയത്. 

അതേസമയം നക്ഷത്രയുടെ കൊലപാതകത്തിൽ പിടിയിലായ അച്ഛൻ  ശ്രീമഹേഷ് (38) ജയിലിൽ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക്  ശ്രമിച്ചെങ്കിലും അപകടനില തരണം ചെയ്തു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെൽ വാർഡിലേക്കു മാറ്റി. കഴിഞ്ഞദിവസം വൈകിട്ടു 6.45നു മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ് ഇയാൾ കഴുത്തും കയ്യും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലപ്പുഴ മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ  ശസ്ത്രക്രിയകൾക്കു വിധേയനാക്കിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടതോടെ ഇന്നലെ ഉച്ചയ്ക്കാണ്  ആശുപത്രിയിലെ സെല്ലിലേക്കു മാറ്റിയത്. 

പ്രതി ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണു പൊലീസ് ആലോചിക്കുന്നത്. ബുധൻ രാത്രി ഏഴരയോടെയാണു ശ്രീമഹേഷ് മഴു ഉപയോഗിച്ച്  സ്വന്തം മകളെ വെട്ടിക്കൊലപ്പെടുത്തിയത്.

English Summary : Nakshatra rests with her beloved mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com