ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷം ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്ത ആറായിരത്തോളം അധ്യാപകർക്ക് ഇതുവരെ ശമ്പളം നൽകിയില്ല. അധ്യാപക തസ്തിക നിർണയിക്കുന്നതിലെ കാലതാമസമാണു കാരണം. കഴിഞ്ഞ വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ പുതുതായി വന്ന തസ്തികകൾക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി തേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് അംഗീകാരം നൽകിയില്ല.

പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന കണക്ക് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഈ കുട്ടികളെ പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകരെ നിയമിക്കുന്നില്ല. ഒരു വർഷം ഇരുപത്തയ്യായിരത്തോളം അധ്യാപകർ വിരമിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ പകുതി തസ്തികകളിൽ പോലും നിയമനം നടക്കുന്നില്ല. മുൻവർഷങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പു പൂർത്തിയാക്കി ജൂലൈ 15നു തസ്തിക നിർണയം നടത്തിയിരുന്നു. 

പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം 150ൽ കൂടുതലാണെങ്കിൽ പ്രധാനാധ്യാപകനെ കൂടാതെ ഒരു അധ്യാപകനെക്കൂടി നിയമിക്കാം. 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം നൂറിൽ കൂടിയാൽ ഒരു അധ്യാപകനെക്കൂടി നിയമിക്കാം. ഹെഡ് ടീച്ചർ വേക്കൻസി എന്ന തസ്തികയിൽ ആർക്കും നിയമനം നൽകുന്നില്ല. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ ആയിരത്തോളം പേരുടെ നിയമനം അംഗീകരിക്കാനായിട്ടില്ല. 

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും സർക്കാരിന്റെ മെല്ലെപ്പോക്കു കാരണം പ്രതിസന്ധിയിലാണ്. പട്ടികയുടെ കാലാവധി തീരും മുൻപ് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്താൽ മാത്രമേ  ജോലി ലഭിക്കൂ. ഫലത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ജോലിയില്ല, പകരം ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവുമില്ലാത്ത അവസ്ഥയാണ്.

English Summary: Six thousand temporary teachers are of unpaid salary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com