ADVERTISEMENT

കൊച്ചി ∙ സിപിഎമ്മിനു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയം അന്വേഷിച്ച പാർട്ടി കമ്മിഷനോടു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ സഹകരിച്ചില്ല. തോൽവി അന്വേഷിച്ച എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇടതുമുന്നണി കൺവീനർ കൂടിയായ ജയരാജനെതിരെയുള്ള വിമർശനം. തിരഞ്ഞെടുപ്പുചുമതലയുണ്ടായിരുന്ന എല്ലാവർക്കും 25 ചോദ്യങ്ങളുള്ള ചോദ്യാവലി നൽകിയെങ്കിലും മുഖ്യ ചുമതലക്കാരനായ ഇ.പി. ജയരാജൻ അതു പൂരിപ്പിച്ചു നൽകിയില്ലെന്ന് എറണാകുളം ജില്ലാക്കമ്മിറ്റിയിൽ കമ്മിഷൻ വെളിപ്പെടുത്തി.

മിനി കൂപ്പർ കാർ വാങ്ങി വിവാദത്തിൽപെട്ട, പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.കെ. അനിൽകുമാറിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. വില കൂടിയ കാർ വാങ്ങിയതും ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതുമാണു വിവാദമായത്. കാർ ഭാര്യയുടേതാണെന്ന് അദ്ദേഹം ന്യായീകരിച്ചെങ്കിലും പാർട്ടി ഗൗരവത്തോടെയാണു കണ്ടത്. അനിൽകുമാർ പാർട്ടിയിൽ തുടരണോ എന്ന കാര്യം പോലും ആലോചിക്കണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.എൻ. മോഹനനെയും ആ സ്ഥാനത്തുനിന്നു നീക്കും. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമാണു മോഹനൻ.  

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാൻ പി.വി. ശ്രീനിജിൻ എംഎൽഎയോട് ആവശ്യപ്പെടാനും ജില്ലാക്കമ്മിറ്റി തീരുമാനിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീം സിലക്‌ഷൻ സമയത്തു സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടതു വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്സ് നൽകിയില്ലെന്നാരോപിച്ചായിരുന്നു ഇത്. എന്നാൽ വാടക കൃത്യമായി തന്നിട്ടുണ്ടെന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ പാർട്ടി വെട്ടിലായി. എംഎൽഎയ്ക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്പോർട്സ് കൗൺസിൽ ചുമതല അതിനു തടസ്സമാകുമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

തൃക്കാക്കര: വീഴ്ചയുണ്ട്, നടപടിയില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയത്തിൽ ആർക്കെതിരെയും നടപടിയില്ലെങ്കിലും സംഘടനാതലത്തിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. വീഴ്ച ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ എന്നു വ്യക്തമാക്കിയിട്ടില്ല. ജില്ലാക്കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ആലോചിക്കാതെയാണു സ്ഥാനാർഥിയെ കണ്ടെത്തിയത്. സ്ഥാനാർഥിയെ ആശുപത്രിയിൽ വച്ചു പ്രഖ്യാപിച്ചതും വീഴ്ചയാണ്. സ്ഥാനാർഥി ഒരു വിഭാഗത്തിന്റെ ആളാണെന്ന പ്രചാരണത്തിനു വിശ്വാസ്യത നൽകുന്നതായി ഇത്. സ്ഥാനാർഥിയായി മറ്റൊരു പേരു പ്രചരിച്ചതു സംഘടനാപരമായ വീഴ്ചയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

cartoon-7

English Summary: CPM enquiry commission against EP Jayarajan on Thrikkakara Election failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com