ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തറക്കല്ലിട്ട ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതിയുടെ സ്ഥലം തിരിച്ചെടുത്തു. കിൻഫ്ര വഴി ഏറ്റെടുത്ത തോന്നയ്ക്കലിലെ 7.48 ഏക്കർ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കിൻഫ്രയ്ക്കു വ്യവസായ വകുപ്പ് അനുമതി നൽകി. ആയുർവേദ വില്ലേജിനു പകരം ഇവിടെ മിനി വ്യവസായ പാർക്ക് ആരംഭിക്കാനാണു കിൻഫ്രയുടെ പദ്ധതി. വർക്കലയിലും തോന്നയ്ക്കലിലുമായി നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി തുടങ്ങാനാകാതെ വന്നതോടെയാണു തോന്നയ്ക്കലിലെ സ്ഥലം തിരിച്ചെടുക്കുന്നത്.

കേരളത്തെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ 10 വർഷം മുൻപു പ്രഖ്യാപിച്ച 200 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണിതെന്നാണു സൂചന. വർക്കലയിൽ 33 ഏക്കറും കിൻഫ്ര വഴി ഏറ്റെടുത്തിരുന്നു. 2012ൽ തോന്നയ്ക്കലിൽ തറക്കല്ലിട്ടു. കോൺഫറൻസ് ഹാൾ, വിവർത്തന–ഗവേഷണ കേന്ദ്രം, രാജ്യാന്തര അക്കാദമി, ഫിനിഷിങ് സ്കൂൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവയാണു തോന്നയ്ക്കലിൽ ഉദ്ദേശിച്ചത്. നാലു വർഷത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. 700 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് കോടി രൂപ അനുവദിച്ച് കിൻഫ്രയെ നോഡൽ ഏജൻസിയായും നിയമിച്ചു. ഒന്നാം പിണറായി സർക്കാരാണു പദ്ധതിക്കു സമഗ്ര ഭരണാനുമതി നൽകിയത്.

ഇതേസമയം, ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു കിൻഫ്ര പറയുന്നു. പദ്ധതിയിലെ പ്രധാന ഘടകങ്ങൾ ഉദ്ദേശിച്ചതു വർക്കലയിലാണെന്നും വ്യവസായ പാർക്കിന് അനുയോജ്യമായി മറ്റെവിടെയും സ്ഥലമില്ലാത്തതിനാലാണു തോന്നയ്ക്കലിലെ സ്ഥലം ആവശ്യപ്പെട്ടതെന്നുമാണു കിൻഫ്രയുടെ വാദം.

കേന്ദ്ര, സംസ്ഥാന ആയുഷ് വകുപ്പുകളുടെ നേതൃത്വത്തിൽ 75 രാജ്യങ്ങളിൽ നിന്നുൾപ്പെടെ 7500 പ്രതിനിധികളെ പങ്കെടുപ്പിച്ച് അഞ്ചാമതു ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഡിസംബറിൽ തലസ്ഥാനത്തു നടക്കാനിരിക്കുകയാണ്. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ സഹായം വാഗ്ദാനം ചെയ്തിരിക്കെയാണ് കേരളത്തിന്റെ ആയുർവേദ വികസനപദ്ധതി എങ്ങുമെത്താത്തത്.

വ്യവസായ യൂണിറ്റ്: ആവശ്യക്കാരുണ്ടെന്ന് കിൻഫ്ര

പല തവണ ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കണ്ടെത്തിയ ചിലരാകട്ടെ കോവി‍ഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിൻമാറി. കഴിഞ്ഞ വർഷവും ടെൻഡർ വിളിച്ചെങ്കിലും കരാർ നൽകിയില്ല. ഈ സാഹചര്യത്തിലാണു തോന്നയ്ക്കലിൽ വ്യവസായ പാർക്ക് തുടങ്ങാൻ അനുമതി തേടി ജനുവരിയിൽ കിൻഫ്ര എംഡി വ്യവസായ വകുപ്പിനു കത്തു നൽകിയത്. വ്യവസായ യൂണിറ്റിനു സ്ഥലം തേടി ഒട്ടേറെ സംരംഭകരെത്തുന്നുണ്ടെന്നാണു കിൻഫ്ര ചൂണ്ടിക്കാട്ടിയത്. ഈ കത്തു പരിഗണിച്ചാണു സർക്കാർ തീരുമാനം.

English Summary: Land for Ayurveda Village has been taken back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com