ADVERTISEMENT

ആലപ്പുഴ ∙ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ തരംതാഴ്ത്തിയും 3 ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മിൽ കൂട്ട നടപടി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു വിഭാഗീയ പ്രവർത്തനങ്ങൾക്കു ‘ശിക്ഷാ നടപടി’ തീരുമാനിച്ചത്.

ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിട്ടത്. ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെ പുറത്താക്കി. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയിൽ പങ്കുണ്ടെന്നു കണ്ടെത്തിയ എല്ലാവർക്കും താക്കീതു നൽകും.

മറ്റു തീരുമാനങ്ങൾ

∙ ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ ഒന്നാക്കി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. താക്കീതു ലഭിക്കുന്ന പ്രമുഖ നേതാക്കളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.ദേവകുമാർ, സി.കെ.സദാശിവൻ, വി.വി.അശോകൻ, സി.എസ്.ഉണ്ണിത്താൻ എന്നിവരും ഉൾപ്പെടും. 4 ഏരിയ സമ്മേളനങ്ങളിലായി മുപ്പതിലേറെപ്പേർ വിഭാഗീയ പ്രവർത്തനം നടത്തിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വിഭാഗീയതയുടെ പേരിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടിയ ആരെയും പുതിയ ആലപ്പുഴ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 

2 പേർക്കെതിരെ അന്വേഷണം

∙ ഷാപ്പ് കരാറുകാരനിൽനിന്നു പണം വാങ്ങിയെന്ന ആരോപണം നേരിട്ട കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ, ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെന്ന ആരോപണത്തിന്റെ പേരിൽ ജില്ലാ കമ്മിറ്റിയംഗം എൻ.ശിവദാസൻ എന്നിവർക്കെതിരെ അന്വേഷണ കമ്മിഷനെ നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

English Summary: CPM take action against groupism in Alappuzha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com