ADVERTISEMENT

കൊച്ചി ∙ അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ.കുട്ടപ്പൻ ഇനി ദീപ്തസ്മരണ. ചൊവ്വ രാത്രി അന്തരിച്ച ഡോ. കുട്ടപ്പന്റെ സംസ്കാരം ഇന്നലെ വൈകിട്ടു പച്ചാളം ശ്മശാനത്തിൽ നടത്തി. രാവിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തും പിന്നീട് കലൂർ പേരണ്ടൂർ റോഡ് നിവ്യ നഗറിലെ വസതിയായ ‘സാകേത’ത്തിലും പൊതുദർശനത്തിനു വച്ചപ്പോൾ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ, വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വി.പി.ജോയിക്കും വേണ്ടി അസിസ്റ്റന്റ് കലക്ടർ ഹർഷൽ മീണ പുഷ്പചക്രം സമർപ്പിച്ചു. 

ഭൗതികശരീരം രാവിലെ 10.30നാണു ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തു പൊതുദർശനത്തിനു വച്ചത്. ഭാര്യ ബീബി ജോൺ, മക്കളായ അജിത് പ്രശാന്ത്, അനന്തു പ്രവീൺ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ നിന്നു ഭൗതികശരീരം എത്തിച്ചത്. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി, എംഎൽഎമാരായ കെ.ബാബു, ടി.ജെ.വിനോദ്, ഉമ തോമസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്നു വസതിയിൽ എത്തിച്ച ഭൗതിക ശരീരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.എം.സുധീരൻ, എംഎൽഎമാരായ എ.പി.അനിൽകുമാർ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുതിർന്ന നേതാവ് എ.കെ.ആന്റണി എന്നിവർക്കു വേണ്ടി മുഹമ്മദ് ഷിയാസും കലക്ടർക്കു വേണ്ടി എഡിഎം എസ്.ഷാജഹാനും പുഷ്പചക്രം സമർപ്പിച്ചു. വസതിയിലും പച്ചാളം ശ്മശാനത്തിലും പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. 

മെഡിക്കൽ ബിരുദധാരിയായ ഡോ.കുട്ടപ്പൻ വൈദ്യ സേവനത്തിനു ശേഷമാണു രാഷ്ട്രീയത്തിൽ സജീവമായത്. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ പട്ടികവിഭാഗ, യുവജന ക്ഷേമ മന്ത്രിയായിരുന്ന അദ്ദേഹം 2004 വരെ പദവിയിൽ തുടർന്നു. 4 തവണ എംഎൽഎയായി. 1980ൽ വണ്ടൂരിൽ നിന്ന് ആദ്യ ജയം നേടിയ അദ്ദേഹം 87ൽ ചേലക്കരയിലും 96 ലും 2001ലും ഞാറയ്ക്കലിലും നിന്നു ജയം കണ്ടു. കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2013ൽ പ്രസംഗ വേദിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തിന് അനാരോഗ്യം വലച്ചതോടെ പൊതുജീവിതത്തിൽ നിന്നു പിൻവാങ്ങേണ്ടി വന്നു. സ്പീക്കർ എ.എൻ.ഷംസീർ, രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങിയവരും അനുശോചിച്ചു. 

English Summary : Dr MA Kuttappan Passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com