ADVERTISEMENT

ആലപ്പുഴ∙ പാർട്ടിയിൽ നിന്നുള്ള പരിഗണനകളെല്ലാം കൈപ്പറ്റിയ ശേഷം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ആ കൊമ്പ് മുറിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ താക്കീത്. അദൃശ്യശക്തികളുടെ താൽ‍പര്യത്തിനു വഴങ്ങി പാർട്ടിയിൽ പ്രശ്നമുണ്ടാക്കുന്നവർക്കു വഴി പുറത്തേക്കാണെന്നും ജില്ലാ കമ്മിറ്റി ഓഫിസിന്റെ വാതിൽ ചൂണ്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. 

സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരെ ജില്ലാ കമ്മിറ്റിയിൽ  ഗോവിന്ദൻ സംസാരിച്ചതു രൂക്ഷമായ ഭാഷയിലാണ്. കഴിഞ്ഞ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലായിരുന്നു ഈ പ്രതികരണം.

യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്കു നേരെ കടുത്ത വിമർശനം ഉയർന്നു. സ്വന്തമായി ്രഗൂപ്പുണ്ടാക്കാൻ ശ്രമിച്ചു, സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചപ്പോൾ പകരം മന്ത്രിയാകുമെന്ന ധാരണ പരത്തി തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. ജില്ലാ കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ പോലും കാര്യമായി പ്രതിരോധിച്ചില്ല. വിമർശനം ശക്തമായപ്പോൾ  ഗോവിന്ദൻ ഇടപെട്ട് അത് അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന്, മന്ത്രിസ്ഥാനം ചിത്തരഞ്ജനു നൽകുന്ന കാര്യം പാർട്ടി ആലോചിച്ചിരുന്നില്ലെന്നു വ്യക്തമാക്കിയാണ് ഗോവിന്ദൻ ‘കൊമ്പു മുറിക്കൽ’ പ്രയോഗം നടത്തിയത്. ആരും സ്വയം ബ്രാൻഡാകാൻ ശ്രമിക്കേണ്ടെന്നും കൂട്ടിച്ചേർത്തു. മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവർ ജില്ലാ നേതൃത്വത്തിൽ കൂടുതൽ ശക്തരായി എന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ നിന്നു വ്യക്തമാകുന്നത്. അതേസമയം, തന്റെ പേരു പറഞ്ഞ് ആരും ഗ്രൂപ്പ് സംഘടിപ്പിക്കേണ്ട എന്നും പാർട്ടിയായി നിന്നാൽ മതിയെന്നുമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സജി ചെറിയാൻ പറഞ്ഞത്.

English Summary : MV Govindan statement on creating trouble in party 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com