ADVERTISEMENT

തൃശൂർ ∙ തികഞ്ഞ ലാളിത്യം, അടിയുറച്ച ആത്മവിശ്വാസം, നാട്ടിടവഴികളിലും നഗരവീഥികളിലും ചിരപരിചിതൻ, സൗമ്യനെങ്കിലും കർക്കശക്കാരനായ കമ്യൂണിസ്റ്റ്, കേരളത്തിന്റെ കാർഷിക ഭൂമികയിൽ പുതിയ വഴിച്ചാലുകൾ വെട്ടിയും തിരഞ്ഞെടുപ്പു ഗോദയിൽ വമ്പൻമാരെ വീഴ്ത്തിയും അദ്ഭുതങ്ങൾ കാട്ടിയ വ്യക്തിത്വം... കർമം കൊണ്ടും കാഴ്ചപ്പാടു കൊണ്ടും കേരള രാഷ്ട്രീയത്തിൽ അടയാളങ്ങൾ തീർത്ത വി.വി രാഘവന് ഇന്നു ജന്മശതാബ്ദി.

ജനങ്ങളുമായുള്ള ബന്ധവും സത്യസന്ധതയുമായിരുന്നു രാഘവന്റെ കരുത്ത്. സാധാരണ പ്രവർത്തകനിൽ നിന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലും ദേശീയ ചുമതലയിലും വരെ എത്തി, സോഷ്യലിസ്റ്റായി തുടങ്ങി കമ്യൂണിസ്റ്റായി മാറിയ ചേലക്കോട്ടുകര വലിയപറമ്പിൽ വേലപ്പൻ രാഘവൻ.

വി.വി.രാഘവൻ
വി.വി.രാഘവൻ

നഗരസഭാ കൗൺസിലറിൽ നിന്ന് എംഎൽഎയും എംപിയും മന്ത്രിയുമായി വളർന്നപ്പോഴും ജീവിതശൈലി മാറിയില്ല. സൗകര്യം കിട്ടുമ്പോഴെല്ലാം തേക്കിൻകാടും പരിസരത്തും പരിചയക്കാരുമായി ഒത്തുകൂടി. രാഷ്ടീയത്തിനപ്പുറമുള്ള ഈ ബന്ധങ്ങളായിരുന്നു വിവിയുടെ കരുത്ത്. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.കരുണാകരനെ നേരിടാൻ ഭയമുണ്ടോ എന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘എന്നെ തൃശൂരുകാർക്കറിയാം, അവർ വേണ്ടതു ചെയ്തോളും’ എന്ന മറുപടിയുടെ ബലം ഈ സൗഹൃദങ്ങളായിരുന്നു. ‘എന്റെയും കരുണാകരന്റെയും ജീവിതങ്ങൾ തുറന്ന പുസ്‌തകങ്ങളായി ഇവിടെയുണ്ട്. നിങ്ങൾ തിരിച്ചറിഞ്ഞു വിധിയെഴുതുക’ – ഇതായിരുന്നു രാഘവൻ വോട്ടർമാരോടു പറഞ്ഞത്. 1998ൽ കരുണാകരനു പകരം ഇറങ്ങിയ മകൻ കെ.മുരളീധരനെയും തോൽപിച്ച് തൃശൂർ വിവിയോടുള്ള സ്നേഹം അരക്കിട്ടുറപ്പിച്ചു.

1923 ജൂൺ 23ന് നഗരത്തിലെ ചേലക്കോട്ടുകരയിൽ വലിയപറമ്പിൽ വേലപ്പന്റെയും പാറുക്കുട്ടിയുടെയും നാലാമത്തെ മകനായാണു രാഘവന്റെ ജനനം. സ്കൂൾ പഠനകാലത്തേ രാഷ്ട്രീയത്തിൽ തൽപരനായിരുന്നു. എന്നാൽ, വീട്ടിലെ പ്രാരബ്ധത്തിൽ നിന്നു രക്ഷതേടി പട്ടാളത്തിൽ ചേർന്നു. മനസ്സിൽ നിറഞ്ഞുനിന്ന രാഷ്ട്രീയചിന്ത പട്ടാളം വിടാൻ കാരണമായി. 3 വർഷം കഴിഞ്ഞു നാട്ടിലെത്തിയ അദ്ദേഹം, നവലോകസൃഷ്ടി സ്വപ്നം കണ്ട് ആദ്യം സോഷ്യലിസ്റ്റായി വൈകാതെ കമ്യൂണിസ്റ്റും.

 

മികച്ച ഭരണാധികാരി

 

‘കേരളം കണ്ട മികച്ച കൃഷിമന്ത്രിയാണു രാഘവൻ’ – 1988ൽ ആറ്റിങ്ങലിൽ കൃഷിവകുപ്പിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ പ്രതിപക്ഷ നേതാവ് കെ.കരുണാകരൻ പറഞ്ഞതു വെറുതെയായിരുന്നില്ല. കൃഷിവകുപ്പിൽ അതുവരെ ഉണ്ടാകാത്ത മാറ്റങ്ങൾക്കു തുടക്കമിട്ട മന്ത്രിയായിരുന്നു രാഘവൻ. ആദ്യമായാണു നിയമസഭാംഗവും മന്ത്രിയുമായതെങ്കിലും അനുഭവങ്ങളിൽ നിന്നുള്ള പാഠം രാഘവനെ മികച്ച കൃഷിമന്ത്രിയാക്കി. റഷ്യൻ മാതൃകയിൽ കൂട്ടുകൃഷി എന്ന നൂതന ആശയത്തിനു വിത്തിട്ടു. ബ്ലോക്ക് തലത്തിലായിരുന്ന ഏലാ വികസന ഓഫിസുകൾ മാറ്റി സംസ്ഥാനത്താകെ 1000 കൃഷിഭവനുകൾ തുറന്നതും ഉദ്യോഗസ്ഥരെ കർഷക ബന്ധുക്കളാക്കിയതും വി.വി.രാഘവനെന്ന കൃഷിമന്ത്രിയാണ്. നഷ്ടമാവുന്ന കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാൻ കൂട്ടുകൃഷി വഴി നടത്തിയ ശ്രമം പക്ഷേ, പിന്നീടു വന്നവർ പിൻതുടരാതെ കൂമ്പടഞ്ഞു പോയി.

 

തിരഞ്ഞെടുപ്പു രംഗത്ത്

 

മൂന്നു തവണ തൃശൂർ നഗരസഭാ കൗൺസിലറായിരുന്ന രാഘവൻ നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമായ അപൂർവം കേരളീയരിൽ ഒരാളാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിനു പിന്നാലെ 1948ൽ മുതൽ 15 വർഷത്തോളം നഗരസഭാംഗമായി.1957 ലെ ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ മത്സരിച്ച രാഘവനെ 80 വോട്ടിനാണു വിജയം കൈവിട്ടത്. 60ൽ വീണ്ടും ഒല്ലൂരിൽ പരാജയപ്പെട്ടു. 

1984ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും പോരാട്ടത്തിനിറങ്ങിയ രാഘവന് ഇന്ദിരാഗാന്ധിയുടെ മരണത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. 1987ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചേർപ്പിൽ പോരാട്ടത്തിനിറങ്ങി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു മന്ത്രിയായി. 1991ൽ വീണ്ടും ചേർപ്പിൽ വിജയിച്ച രാഘവനെ 1996 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ.കരുണാകരനെതിരെ ഒരു പരീക്ഷണം എന്ന നിലയിലാണു പാർട്ടി നിയോഗിച്ചത്. 1480 വോട്ടിനായിരുന്നു ജയം. 1998ൽ കെ.മുരളീധരനെ തോൽപിക്കാനുള്ള നിയോഗവും രാഘവനായി. 1999ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹാട്രിക് നേടാനുള്ള ശ്രമം വിജയിച്ചില്ല. എ.സി.ജോസിനോടു തോറ്റ രാഘവനെ പക്ഷേ, ഇടതുമുന്നണി കൈവിട്ടില്ല. 2000ൽ രാജ്യസഭാംഗമായ രാഘവൻ 2004 ഒക്ടോബറിൽ അന്തരിക്കും വരെ രാജ്യസഭാംഗമായിരുന്നു. മൺമറഞ്ഞു 2 പതിറ്റാണ്ടാകുമ്പോഴും ഈ ആദർശധീരന്റെ ഓർമകളിൽ അഭിമാനിക്കുകയാണു നാട്.

 

നാട്ടുകാരിൽ ഒരാൾ

 

മന്ത്രിയായപ്പോഴും എംപി ആയപ്പോഴും ജനത്തിൽനിന്ന് അകലാത്ത വി.വി. രാഘവൻ എന്നും നാട്ടുകാർക്കിടയിലെ ഒരാളാണ്. ബസിൽ കയറി കേരളമൊട്ടുക്കു യാത്ര ചെയ്യുകയും നഗരവഴികളിൽ കുടയും പിടിച്ചു സവാരി നടത്തുകയും മാർക്കറ്റിൽ പോയി പച്ചക്കറിയും ബേക്കറിയിൽ ചെന്നു കൊച്ചുമക്കൾക്ക് പലഹാരവും വാങ്ങിക്കുകയും ചെയ്യുന്ന വിവിയെ തൃശൂരിന്റെ മുതിർന്ന തലമുറയ്ക്കു മറക്കാനാവില്ല. സ്വരാജ് റൗണ്ടിലെ ആൾക്കൂട്ടത്തിൽ പലരിലൊരാളായി രാഘവൻ നീങ്ങുന്നത് അവരിപ്പോഴും ഓർക്കുന്നു. 

മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ സഹോദരി സത്യഭാമയാണ് വിവിയുടെ ഭാര്യ. പട്ടാളത്തിൽ പോയതിന്റെ നേട്ടം ഉണ്ടായതു ലോക്സഭയിലും രാജ്യസഭയിലും അംഗമായിരിക്കെയാണ്. സാമാന്യം ഭേദപ്പെട്ട നിലയിൽ ഹിന്ദി കൈകാര്യം ചെയ്യാനായി. 

English Summary: Today is the birth centenary of VV Raghavan, who left an indelible mark on Kerala politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com