ADVERTISEMENT

തൃശൂർ ∙ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മരണം കൂട്ടിക്കൊണ്ടുപോയ ടൈറ്റൻ പേടകത്തെക്കുറിച്ചു കേൾക്കുമ്പോൾ രാമചന്ദ്രന്റെ (രാമ) മനസ്സിൽ കടലിരമ്പും. പണ്ട്, ആഴക്കടലിൽ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്ന ജീവനുകളെ ഓർക്കും. ടൈറ്റൻ ആരുമറിയാതെ പൊട്ടിത്തെറിച്ചു തീരുകയായിരുന്നെങ്കിൽ കടലിൽ മുങ്ങിക്കിടന്നവരെ നിസ്സഹായതയോടെ വിട്ടുകൊടുത്തു പോരേണ്ടിവന്നതിനു കാഴ്ചക്കാരനാണ് രാമചന്ദ്രൻ. 

പാലക്കാട് കോട്ടായി ആനിക്കോട് കല്ലഴി കുടുംബാംഗമായ രാമചന്ദ്രൻ സിംഗപ്പൂരിലായിരിക്കെയാണ് ആഴക്കടൽ മുങ്ങൽ വിദഗ്ധനായത്. പിന്നീട് ആഴക്കടൽ കേബിളുകളും പൈപ്പുകളും വെൽഡ് ചെയ്ത് ഉറപ്പിക്കുന്ന കമ്പനിയിലെ വിദഗ്ധനായി. 37 വർഷം മുൻപ്, സാങ്കേതികവിദ്യ ഇത്രയും വികസിച്ചിട്ടില്ലാത്ത കാലത്താണു രാമ ജോലി ചെയ്തിരുന്നത്. കടലിനടിയിലേക്കു പ്രത്യേക പേടകത്തിലാണു യാത്ര. ഓക്സിജൻ കുഴൽ ബാർജിലെ ഓക്സിജൻ പ്ലാന്റിൽനിന്ന് ഈ പേടകവുമായി ബന്ധിപ്പിച്ചിരിക്കും. കടലിനടിയിൽ ഒരാഴ്ചവരെ തങ്ങും. സമുദ്രനിരപ്പിൽ മടങ്ങിയെത്തിയാൽ ദിവസങ്ങളോളം ചില്ലു പേടകത്തിൽ (ചേംബറിൽ) കഴിച്ചുകൂട്ടി മർദവ്യത്യാസം ശരിയായ ശേഷമേ പുറത്തുവരാനാവൂ. 

രാമ ജോലി ചെയ്തിരുന്ന കപ്പലിനു 2 തവണ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പു കിട്ടിയിരുന്നു. കപ്പൽ തീരത്ത് അടുപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അടുത്ത ദിവസം വീണ്ടും മുന്നറിയിപ്പു വന്നപ്പോൾ ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിൽ കടലിൽ തുടരാൻ ക്യാപ്റ്റൻ തീരുമാനിച്ചു. പക്ഷേ, രാത്രിയോടെ കൊടുങ്കാറ്റെത്തി. ഈ സമയം കടലിന്റെ അടിത്തട്ടിൽനിന്നു മുകളിലെത്തിയ ചേംബറിൽ 3 പേരുണ്ടായിരുന്നു. പുറത്തുവന്നാൽ മർദവ്യത്യാസം താങ്ങാനാകാതെ അവർ മരിക്കും. ചേംബറിലേക്കുള്ള പ്രാണവായു നൽകുന്നതു കപ്പലിൽനിന്നായിരുന്നു. കടൽക്ഷോഭം രൂക്ഷമായതോടെ കപ്പലിലെ എല്ലാവരെയും ഹെലികോപ്റ്ററിൽ തീരത്ത് എത്തിക്കാൻ തീരുമാനിച്ചു. പക്ഷേ, ചേംബർ ഹെലികോപ്റ്ററിൽ കൊണ്ടുപോകാനാകില്ല. അവസാനം ഈ ചേംബറോടു കൂടി കപ്പൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. 

ചേംബറിലുള്ളവരെ വിവരം അറിയിച്ചിരുന്നതു രാമയാണ്. രക്ഷപ്പെടില്ലെന്നുറപ്പായതോടെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നുവെന്നും മക്കളെ നന്നായി വളർത്താൻ ദൈവം കൂടെയുണ്ടാകുമെന്നും എഴുതിയ കടലാസുകൾ അവർ ഗ്ലാസ് ചേംബറിൽ ഒട്ടിച്ചു. കുട്ടികൾക്കു കൊടുക്കാമെന്നേറ്റിരുന്ന കളിപ്പാട്ടങ്ങളുടെ പട്ടികയാണ് ഒരാൾ എഴുതിയത്. 

ഹെലികോപ്റ്ററിൽ ക്യാപ്റ്റൻ മാത്രം കയറിയില്ല. ‘നിങ്ങൾ പോവുക. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ തുടരാൻ തീരുമാനിച്ചത് എന്റെ തെറ്റ്. അതിനു ഞാൻ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യുന്നു’– അദ്ദേഹം നേരിയ ശബ്ദത്തിൽ വയർലസിലൂടെ പറഞ്ഞു. ഹെലികോപ്റ്റർ മടങ്ങി. കപ്പലും ഗ്ലാസ് ചേംബറും മുങ്ങിയെന്ന വിവരം തൊട്ടടുത്ത ദിവസം കേട്ടു. വർഷങ്ങൾക്കു ശേഷവും രാമ അതേ രംഗത്തു തുടരുന്നു. കേബിളും പൈപ്പും ഉറപ്പിക്കാൻ ഇന്ന് ആഴങ്ങളിൽ പോകുന്നതു റോബട്ടുകളാണെന്നു മാത്രം. 

English Summary : Ramachandran sharing the pain of leaving three peoples in sea 37 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com