ADVERTISEMENT

പാലക്കാട് ∙ ചെർപ്പുളശ്ശേരിക്കാരൻ ഡോ.അശ്വിൻ ശേഖർ ഭൂമിയിൽ എവിടെയായിരുന്നാലും മറ്റൊരു അശ്വിൻ ശേഖർ സൂര്യനെ വലംവയ്ക്കുകയാവും. സൂര്യനു ചുറ്റുമുള്ള 8 ലക്ഷത്തിലധികം ഛിന്നഗ്രഹങ്ങളിലൊന്നിനു കഴിഞ്ഞ ദിവസം മുതൽ ‘അശ്വിൻ ശേഖർ’ എന്നാണു പേര്.

പാരിസ് ഒബ്സർവേറ്ററി ഉൽക്കാപഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണു ഡോ.അശ്വിൻ. ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ഉൽക്ക ശാസ്ത്രജ്ഞൻ എന്ന വിശേഷണത്തോടെയാണു രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന ഛിന്നഗ്രഹത്തിന് ഇദ്ദേഹത്തിന്റെ പേരു നൽകിയത്. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ ഛിന്നഗ്രഹമേഖലയിൽപ്പെട്ട ‘33928’ എന്ന നമ്പരുള്ള ഗ്രഹത്തിനു പേരിട്ടത് യുഎസിലെ അരിസോണയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ അശ്വിന്റെ സാന്നിധ്യത്തിൽ തന്നെയാണ്. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിനു 4–5 കിലോമീറ്ററോളമാണു വ്യാസം. ‘അശ്വിൻ ശേഖറിന്’ സൂര്യനെ വലംവയ്ക്കാൻ 4.19 വർഷം വേണം.

ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ചുകൊണ്ട് ഛിന്നഗ്രഹങ്ങൾക്കു വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി.വി.രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ് എന്നിവരുടെ പേരിലെല്ലാം ഛിന്നഗ്രഹങ്ങളുണ്ട്. തലശ്ശേരിക്കാരനായ വൈനു ബാപ്പുവാണ് സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള മറ്റൊരു മലയാളി. പ്രശസ്തരായ ശാസ്ത്രജ്ഞൻമാരുടെയും ശാസ്ത്രസ്ഥാപനങ്ങളുടെയും നോമിനേഷന്റെ അടിസ്ഥാനത്തിലാണ് പേരിടുന്നത്.

ബഹ്റൈനിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരനായ ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി ശേഖർ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ. ചെർപ്പുളശ്ശേരിയിലും കൊച്ചിയിലുമായിരുന്നു സ്കൂൾ പഠനം. തിരുവനന്തപുരം എംജി കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും തമിഴ്നാട് വിഐടിയിൽ നിന്ന് എംഎസ്‌സിയും നേടി. ബെംഗളൂരുവിൽ നിന്ന് എംഫിലും യുകെയിൽ നിന്നു പിഎച്ച്ഡിയും നേടി. 

തന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ രൂപമോ സ്വഭാവമോ എന്താണെന്ന് ഊഹിക്കാൻ പോലുമാകില്ലെന്നു ഡോ.അശ്വിൻ ശേഖർ പറഞ്ഞു. ഏതെങ്കിലും കാലത്ത് ഒരു ഉപഗ്രഹചിത്രമെങ്കിലും കാണാൻ കഴിയുമെന്നതാണ് പ്രതീക്ഷ. 

English Summary: Minor planet named after malayali Aswin Sekhar, India's first meteor astronomer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com