ജയിലിൽ ജീവനക്കാരന്റെ ബീഡിക്കച്ചവടം; സാക്ഷിമൊഴിയടക്കം ഡിജിപിക്ക് റിപ്പോർട്ട്
Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൻതോതിൽ ബീഡിക്കച്ചവടം നടത്തുന്നതായി ഡിജിപിക്കു സാക്ഷിമൊഴി സഹിതം റിപ്പോർട്ട്. സെല്ലിനുള്ളിൽനിന്ന് വലിയ കെട്ട് ബീഡിയുമായി പിടികൂടിയ തടവുകാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ആണു ജയിൽവകുപ്പധ്യക്ഷനു റിപ്പോർട്ട് നൽകിയത്. അസി. പ്രിസൺ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിൾ പേ വഴിയാണു ബീഡിയുടെ പ്രതിഫലം നൽകാറുള്ളതെന്നു തടവുകാരന്റെ മൊഴിയിലുണ്ട്.
മൊബൈൽ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നിൽ ജീവനക്കാരിൽ ചിലർക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. അടുക്കളയ്ക്കു പിന്നിൽ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യിൽനിന്നാണു 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചത്. വിശദമായി ചോദ്യംചെയ്തപ്പോൾ പുറത്തുവന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. 90 പൈസ വിലയുള്ള ഒരു ബീഡിക്കു 10 രൂപയോളമാണ് അസി.പ്രിസൺ ഓഫിസർ ഈടാക്കിയിരുന്നത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകൾ ഉൾപ്പെടുന്നതാണ് ഒരു കെട്ട്. ഓരോ കെട്ടിനും 2500 രൂപ വീതമാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. 400 രൂപയാണു കെട്ടിന്റെ ശരാശരി വിപണിവില. ജയിലിന്റെ പുറംമതിലിനോടു ചേർന്നുള്ള അടുക്കളയുടെ പിൻഭാഗത്തേക്കു റോഡിൽനിന്നു അസി. പ്രിസൺ ഓഫിസർ ബീഡിക്കെട്ട് ഉള്ളിലേക്ക് എറിയുകയാണു പതിവ്.
English Summary : Beedi sale by employee in prison