ADVERTISEMENT

തൃശൂർ ∙ ചിത്രൻ നമ്പൂതിരിപ്പാട് ഉറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു, അത്രതന്നെ മതഭക്തനും. നന്മയിലേക്കും സ്നേഹത്തിലേക്കുമുള്ള വഴികളിലൂടെയെല്ലാം അദ്ദേഹം യാത്ര ചെയ്തു. ആ വഴിയിലെല്ലാം അദ്ദേഹം വെളിച്ചവുമായി. 

അഞ്ച് ഏക്കറിലുള്ള കുടുംബസ്വത്തായ സ്കൂൾ കെട്ടിടം ഒരു രൂപയ്ക്കാണ് അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തത്. 100 വയസ്സാകുന്നതുവരെ 30 വർഷം തുടർച്ചയായി അദ്ദേഹം കേദാറിലും ബദരിനാഥിലും പോയി കൊടുംതണുപ്പിൽ കുളിച്ചുതൊഴുതു. സ്കൂളും ഹിമാലയവും ചിത്രൻ നമ്പൂതിരിപ്പാടിന് ഒരുപോലെ മോക്ഷമാർഗമായിരുന്നു.

പതിറ്റാണ്ടുകളായി രാഷ്ട്രീയ നേതൃത്വവുമായി പരിചയമുണ്ടായിരുന്നപ്പോഴും ഒരിക്കൽപ്പോലും ഒരു സഹായവും പറ്റിയില്ല. ഒരു നേതാവിനു മുന്നിലും തല കുനിച്ചില്ല. ശക്തമായ രാഷ്ട്രീയ നിലപാടുള്ള കാലത്താണ് സർക്കാർ ജോലി കിട്ടിയത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒരു വശത്തേക്കും ചായാതെ തല ഉയർത്തിനിന്നു.

സി.എച്ച്. മുഹമ്മദ് കോയ പാർട്ടിയിൽ എല്ലാം തീരുമാനിച്ചിരുന്ന കാലത്താണു ചിത്രൻ നമ്പൂതിരിപ്പാടിനെ വിദ്യാഭ്യാസ ഉപ ഡയറക്ടറാക്കിയത്. അതിനെതിരെ പാർട്ടിക്കകത്തു വിമർശനം വന്നു. ചിത്രൻ നമ്പൂതിരിപ്പാടു തന്നെ പറഞ്ഞത് ഇങ്ങനെയാണ്: ‘സി.എച്ച്. മുഹമ്മദ് കോയ വലിയ മനുഷ്യനായിരുന്നു. എന്നെ മാറ്റി മറ്റൊരാളെ നിയമിക്കാൻ അദ്ദേഹത്തോട് ലീഗിന്റെ എംഎൽഎമാർ അടക്കം ആവശ്യപ്പെട്ടു. അദ്ദേഹം അവരോടു പറഞ്ഞതു നമ്പൂതിരിപ്പാട് നിങ്ങൾ പറഞ്ഞ ആളെക്കാളും നല്ല ഇസ്‌ലാമാണെന്നാണ്. വിദ്യാഭ്യാസ മന്ത്രിയായ ചാക്കീരി അഹമ്മദുകുട്ടി എന്നെ കീഴുദ്യോഗസ്‌ഥനായി കണ്ടതേയില്ല. തിരുവനന്തപുരത്തെ കോൺഫറൻസുകൾ നേരത്തെ കഴിഞ്ഞാൽ അദ്ദേഹം പറയും, നമ്പൂതിരിപ്പാട് വീട്ടിലേക്കു വരൂ. നമുക്കു രണ്ടു വര കളിച്ചിട്ടു പോകാം. അദ്ദേഹം നന്നായി ചതുരംഗം കളിക്കുമായിരുന്നു. ഒരിക്കൽ ഞാൻ പറഞ്ഞു, ‘മന്ത്രി തോറ്റാലും ശിക്ഷാനടപടി എടുക്കരുത്.’

കണ്ണൂരിലെ ജീവിതം അദ്ദേഹത്തെ പിണറായി വിജയനുമായും അടുപ്പിച്ചു. മുഖ്യമന്ത്രിയായ ശേഷം നമ്പൂതിരിപ്പാടിനെ പിണറായി വന്നു കണ്ട് ഏറെ നേരം ചെലവിട്ടു. എകെജിയുമായും അദ്ദേഹത്തിനു നല്ല അടുപ്പമായിരുന്നു. എകെജിയുടെ വീടിനടുത്തുള്ള പെരളശേരി ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക, വിദ്യാർഥി ഫെഡറേഷനെതിരെ പ്രതികരിച്ചു. വിദ്യാർഥികൾ അധ്യാപികയെ മുറിയിലിട്ടു പൂട്ടി. തലശേരി എഇഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഉടൻ ഇടപെട്ടു. പാർട്ടി ജില്ലാ സെക്രട്ടറിയായ എം.വി.രാഘവനെയും വിദ്യാർഥി ഫെഡറേഷൻ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണനെയുമാണു സിപിഎം പ്രശ്നപരിഹാരത്തിനു നിയോഗിച്ചത്. 

ചർച്ചയ്‌ക്കിടയിൽ കലക്ടറുടെ വാക്കുകൾ നേതാക്കളെ പ്രകോപിച്ചിപ്പിച്ചു. ചിത്രൻ നമ്പൂതിരിപ്പാട് ഉടൻ എഴുന്നേറ്റു ക്ഷമ ചോദിച്ചു. അതോടെ കത്തിനിന്ന നേതാക്കൾ തണുത്തു. അവർക്കു ചിത്രൻ നമ്പൂതിരിപ്പാടിനെ എതിർ‌ക്കാനാകില്ലായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായാൽ മാപ്പു പറയുന്നതിൽ എന്തു തെറ്റാണെന്ന് അദ്ദേഹം പരസ്യമായി ചോദിച്ചു. സി.അച്യുതമേനോൻ പിന്നീടു വലിയ സ്നേഹത്തോടെയാണ് ഇതേക്കുറിച്ചു സംസാരിച്ചത്.

കമ്യൂണിസത്തെപ്പോലെ അദ്ദേഹം ആധ്യാത്മിക ജീവിതത്തെയും സ്നേഹിച്ചു. ഭാരതീയ വിദ്യാഭവന്റെ ആജീവനാന്ത ഡയറക്ടറായിരുന്നു. ഭഗവദ് ഗീതയാണു തന്റെ മാർഗദർശിയെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞു. തുടർച്ചയായി നടത്തിയ ഹിമാലയൻ യാത്രകളെക്കുറിച്ചും ക്ഷേത്ര ചൈതന്യത്തെക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതി. ആധ്യാത്മിക ആചാര്യന്മാരുമായി നിരന്തര ബന്ധം പുലർത്തി. വിപ്ലവകാരിയുടെ വിശ്രമകാല താൽപര്യമായിരുന്നില്ല അദ്ദേഹത്തിന്റെ ആധ്യാത്മിക ജീവിതം.

English Summary : P Chitran Namboodiripad passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com