പി.കെ.ശശി ഉൾപ്പെടെ മൂന്ന് നേതാക്കളെ തരംതാഴ്ത്തി
Mail This Article
പാലക്കാട് ∙ സിപിഎമ്മിൽ വിഭാഗീയതയ്ക്കെതിരായ നടപടിയുടെ ഭാഗമായി കെടിഡിസി ചെയർമാൻ പി.കെ.ശശി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ.ചാമുണ്ണി എന്നിവരെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ശശിയെയും ചന്ദ്രനെയും ജില്ലാ കമ്മിറ്റിയിലേക്കും സി.കെ.ചാമുണ്ണിയെ വടക്കഞ്ചേരി ഏരിയ കമ്മിറ്റിയിലേക്കുമാണു മാറ്റിയത്.
സമ്മേളനങ്ങളിലെ വിഭാഗീതയെക്കുറിച്ചു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പി.കെ.ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ടിന്മേലുളള നടപടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ അറിയിച്ചു. ഏരിയകളിൽ വിഭാഗീയതയ്ക്കു നേതൃത്വം നൽകിയെന്ന കണ്ടെത്തലിലാണു ശശിയെയും ചന്ദ്രനെയും തരംതാഴ്ത്തിയത്. ഇവർ ഔദ്യോഗിക പാനലിനെതിരെ ചിലരെ മത്സരിപ്പിച്ച് ഏരിയ നേതൃത്വത്തിലെത്തിച്ചു.
വടക്കഞ്ചേരി ഏരിയ കമ്മിറ്റിയിൽ മത്സരമുണ്ടായില്ലെങ്കിലും സമ്മേളനത്തിന്റെ തലേന്നു വിഭാഗീയ യോഗം നടത്തിയെന്നാണു ചാമുണ്ണിക്കെതിരായ കണ്ടെത്തൽ. സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണമ്പ്രയിൽ സ്ഥാപിക്കുന്ന പാപ്കോസ് അരിമില്ലിനു സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടു 3 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിൽ കഴിഞ്ഞ വർഷമാണു ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്.
English Summary: Three leaders including PK Shashi downgraded