ADVERTISEMENT

തിരുവനന്തപുരം ∙ ഐടി, ഐടി സേവന കമ്പനികളെ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു പറിച്ചു നടാൻ സർക്കാർ പദ്ധതിയിടുന്നു. ഗ്രാമപഞ്ചായത്തുകളിൽ 10,000 ഐടി അനുബന്ധ തൊഴിലവസരങ്ങളാണു ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഭരണാനുമതി ലഭിച്ച പദ്ധതി തുടങ്ങാനാകാത്തതിനാൽ ഐടി വകുപ്പ് പഞ്ചായത്തുകളുടെ സഹായം തേടി.

പഞ്ചായത്തുകൾ മുൻകയ്യെടുത്ത് ഐടി, ഐടി സേവനം, ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്) മേഖലയിലെ കമ്പനികളെ കണ്ടെത്തണമെന്നാണ് അഭ്യർഥന. മൂലധന നിക്ഷേപത്തിന്റെയും പ്രവർത്തനച്ചെലവിന്റെയും പകുതി തുക സർക്കാർ ഇളവായി കമ്പനികൾക്കു നൽകും. ഇതിനായി 8.25 കോടി രൂപ ഈ വർഷം മുടക്കും. കമ്പനികൾ വർധിക്കുന്നതനുസരിച്ച് ഇൻസെന്റീവിനു കൂടുതൽ പണം അനുവദിക്കും. ഒരു കമ്പനി കുറഞ്ഞത് 50 തൊഴിലവസരം ഒരു പഞ്ചായത്തിൽ നൽകണം. 

ഐടി ജോലിക്കായി കേരളം വിടാൻ ആലോചിക്കുന്ന അഭ്യസ്തവിദ്യർക്കു നാട്ടിൽ തന്നെ അവസരം നൽകുന്നതിനാണു ഫോസ്റ്ററിങ് ടെക്നോളജീസ് ഇൻ റൂറൽ ഏരിയ (ഫോസ്റ്റ് ഇറ) എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (കെഎസ്ഐടിഐഎൽ) ചുമതല. 

കമ്പനി പ്രവർത്തനം തുടങ്ങിയാൽ ഉടൻ മൂലധന നിക്ഷേപത്തിന്റെയും പ്രവർത്തനച്ചെലവിന്റെയും പകുതി ഇൻസെന്റീവ് നൽകും. ഒരു തൊഴിലവസരത്തിനു പരമാവധി ഒരു ലക്ഷം രൂപ വരെ. കൂടാതെ സ്പെഷൽ ഇൻസെന്റീവുമുണ്ട്. ജീവനക്കാരിൽ പകുതിപ്പേർ വനിതകളെങ്കിൽ 5 ശതമാനവും മുഴുവനും വനിതകളെങ്കിൽ 10 ശതമാനവുമാണ് ഇൻസെന്റീവ്. ഭിന്നശേഷിക്കാർക്കു നിയമനം നൽകിയാൽ 2 ശതമാനവും ട്രാൻസ്ജെൻഡറെ നിയമിച്ചാൽ 0.5 ശതമാനവും ഇൻസെന്റീവ് ലഭിക്കും. വാഗ്ദാനം ചെയ്തതിനെക്കാൾ തൊഴിലവസരം നൽകിയാൽ 10% വരെ പ്രത്യേക ഇൻസെന്റീവ് ഉണ്ട്. 

കെഎസ്ഐടിഐഎൽ എംഡി ഡോ.സന്തോഷ് ബാബു തമിഴ്നാട് കൃഷ്ണഗിരിയിൽ കലക്ടർ ആയിരുന്നപ്പോൾ അവതരിപ്പിച്ച പദ്ധതിയാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നത്. 4 കമ്പനികൾ ഇതിനകം താൽപര്യമറിയിച്ചെന്നും സ്വന്തം ഗ്രാമത്തിൽ ഒരു സ്ഥാപനം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെയും പ്രോത്സാഹിപ്പിക്കുമെന്നും സന്തോഷ് ബാബു പറഞ്ഞു. 

English Summary : Cooperation sought to create ten thousand IT related jobs in Gram Panchayats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com