ADVERTISEMENT

കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകൾ മറയ്ക്കാൻ പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നില്ലെന്നും വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്ത് കുമാരി എന്നിവർ നൽകിയ ഹർജിയിൽ അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി 21 നു വീണ്ടും പരിഗണിക്കും.

സുരക്ഷയിൽ കനത്ത വീഴ്ചവരുത്തി കൈവിലങ്ങില്ലാതെയാണു പ്രതി സന്ദീപിനെ പൂയപ്പള്ളി പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവന്നതെന്നു ഹർജിയിൽ അറിയിച്ചു. മേയ് 10നു രാത്രിയാണു സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റു വന്ദന കൊല്ലപ്പെട്ടത്. നേരത്തെയും അക്രമാസക്തനായി ആൾക്കാരെ ആക്രമിച്ച പശ്ചാത്തലമാണ് ഇയാൾക്കുള്ളത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ സുരക്ഷാ മുൻകരുതലുകളൊന്നും പൊലീസ് സ്വീകരിച്ചില്ല.

പ്രതി അക്രമാസക്തനായപ്പോൾ ഓടിക്കളഞ്ഞ പൊലീസുകാർ ആശുപത്രിക്കുള്ളിലുള്ളവരെ അപകടത്തിലാക്കി പുറത്തുനിന്നു മുൻവാതിൽ അടച്ചു സ്വന്തം സുരക്ഷ ഉറപ്പാക്കുകയാണു ചെയ്തത്. വന്ദനയ്ക്കു പെട്ടെന്നു ചികിത്സ ലഭിച്ചില്ല. ‘മുകളിൽനിന്നുള്ള’ നിർദേശംമൂലമാണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നാണു പറയുന്നത്. ആരുടെ നിർദേശത്തെ തുടർന്നാണു നടപടിയെന്നത് ഇപ്പോഴും നിഗൂഢമാണ്. വന്ദനയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ആംബുലൻസിനെ പിന്തുടർന്ന സഹപ്രവർത്തകനായ ഡോക്ടറുടെ കാർ വഴിയിൽ തടഞ്ഞാണു തിടുക്കത്തിൽ മൊഴിയെടുത്തത്. ഒപ്പുവാങ്ങിയതല്ലാതെ, മൊഴി വായിച്ചു കേൾപ്പിക്കുകയോ കാണിക്കുകയോ ചെയ്തിട്ടില്ല. 

പൊലീസ് തങ്ങളുടെ വിശദീകരണത്തിനു യോജിക്കുന്ന വിധത്തിൽ വസ്തുതകൾ വളച്ചൊടിച്ചെന്ന് ഇദ്ദേഹം ആവർത്തിച്ചു പറയുന്നു. എന്നിട്ടും പൊലീസ് ഇതിൽ ഉറച്ചു നിൽക്കുകയാണ്. പൊലീസ് കാണിച്ച അനാസ്ഥ മറയ്ക്കാനും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണ്. ഉത്തരവാദിത്തത്തിൽ നിന്നു കൈ കഴുകുന്ന സമീപനമാണു പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി എന്നിവർക്കു ജൂൺ അഞ്ചിനു നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

English Summary: Dr Vandana murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com