ADVERTISEMENT

തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ ലഹരിക്കച്ചവടം നടത്തിയ അസി. പ്രിസൺ ഓഫിസർക്കെതിരെ സാക്ഷിമൊഴി സഹിതം റിപ്പോർട്ടുണ്ടായിട്ടും ശിക്ഷാനടപടി സ്ഥലംമാറ്റത്തിലൊതുക്കി ജയിൽവകുപ്പ്. എന്നാൽ, വന്ദേഭാരത് ട്രെയിനിൽ കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇതേ ജയിലിലെ മറ്റൊരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മറ്റൊരാളെ യാത്രയയ്ക്കാൻ പോയപ്പോൾ വന്ദേഭാരതിന്റെ ഉൾഭാഗം കാണാൻ കയറിയതാണെന്നും ഓട്ടമാറ്റിക് വാതിൽ അടഞ്ഞതു കാരണം ഉള്ളിൽപ്പെട്ടതാണെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചെങ്കിലും പരിഗണിച്ചില്ല. നിയമലംഘന വിവരം റെയിൽവേ ജയിൽവകുപ്പിനെ അറിയിച്ചയുടൻ സസ്പെൻഡ് ചെയ്തു. 

ലഹരിക്കച്ചവടത്തിന്റെ പേരിൽ എ.എച്ച്. അജുമോനെ മാനന്തവാടി ജില്ലാ ജയിലിലേക്കു മാറ്റാനാണു ജയിൽ ഡിഐജി ഉത്തരവിട്ടത്. കിച്ചൻ ബ്ലോക്കിന്റെ പിൻഭാഗത്തു തടവുകാരന്റെ കയ്യിൽ നിന്ന് 10 കെട്ട് ബീഡി, 12 പാക്കറ്റ് പാൻമസാല എന്നിവയും ബ്ലോക്കിന്റെ മുൻഭാഗത്തു നിന്ന് 2 കെട്ട് ബീഡിയും പിടിച്ചെടുത്ത സംഭവത്തിലാണു നടപടി. ഓഫിസർ തടവുകാരിൽ നിന്നു ഗൂഗിൾ പേ വഴി പണംവാങ്ങി ജയിലിനുള്ളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തിയതുകൊണ്ടാണു നടപടിയെന്നു വിശദീകരണമുണ്ട്.

തടവുകാർ സാക്ഷിമൊഴി നൽകിയെന്നും ഉത്തരവിലുണ്ട്. എന്നാൽ, ഗുരുതര കുറ്റകൃത്യമായിട്ടും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയോ അസി. പ്രിസൺ ഓഫിസറുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി ഹെൽമറ്റ് കൊണ്ടടിച്ച് അസ്ഥി പൊട്ടിച്ചെന്ന കേസിലും ഇതേ ഉദ്യോഗസ്ഥൻ പ്രതിയാണെന്നു വിവരമുണ്ട്. കോടതിയിൽ നിന്നു ജാമ്യം നേടിയ ശേഷമാണു തിരികെ ജോലിക്കു കയറിയത്. മൂവാറ്റുപുഴ സബ് ജയിലിൽ അച്ചടക്ക ലംഘനത്തിനു സസ്പെൻഷനിലായത് ഒരു വർഷം മുൻപാണ്. 

English Summary : Suspension for traveling without ticket in Vandebharat train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com