ADVERTISEMENT

തൃശൂർ ∙ മണിപ്പുർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) അധ്യക്ഷൻ കൂടിയായ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. വെള്ളി രാത്രിയാണു കേന്ദ്രമന്ത്രി തൃശൂരിലെത്തിയത്. തുടർന്നു ശനി വൈകിട്ടായിരുന്നു അതിരൂപത ആസ്ഥാനമായ ബിഷപ്സ് ഹൗസിൽ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്.

മണിപ്പുരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി അതിരൂപതാ വൃത്തങ്ങൾ പറഞ്ഞു. ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായി മണിപ്പുരിൽ നടക്കുന്ന ആക്രമണത്തിൽ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്രമന്ത്രിയെ ആശങ്ക അറിയിച്ചു. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതു ചെയ്യണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

മണിപ്പുരിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്നു കേന്ദ്രമന്ത്രി പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചു.

സൗഹൃദ സന്ദർശനത്തിലുപരി മറ്റു രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പുമായി സന്ദർശനത്തിനു ബന്ധമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മണിപ്പുരിൽ ക്രൈസ്തവർ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി ആരോപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർത്തിയിരുന്നു. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ അടുത്തിടെ നഗരത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തിയിരുന്നു.

 

 

സാദിഖലി തങ്ങളും സംഘവും മണിപ്പുരിലേക്ക്

മലപ്പുറം ∙ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കും. പാർട്ടി എംപിമാരും നേതാക്കളും സംഘത്തിലുണ്ടാകും. ഇന്നലെ രാത്രി ഡൽഹിയിലെത്തിയ സംഘം ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ മണിപ്പുരിലേക്കു തിരിക്കും.

 

 

രാഷ്ട്രപതി ഇടപെടണമെന്ന് കെആർഎൽസിസി

കൊച്ചി ∙ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ആവശ്യപ്പെട്ടു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇൗ ഘട്ടത്തിൽ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ചു രാഷ്ട്രപതിക്കു പ്രശ്നത്തിൽ ഇടപെടാം. സുപ്രീം കോടതി നിർദേശിച്ചതു പോലെ, 

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സംരക്ഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയ്ക്ക്  മുൻഗണന നൽകണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും അക്രമം നിയന്ത്രിക്കാനുള്ള സ്ഥിരമായ ശ്രമം വേണം – കെആർഎൽസിസി ആവശ്യപ്പെട്ടു.

 

English Summary: Central minister visits Mar Andrews Thazhath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com