ADVERTISEMENT

ന്യൂഡൽഹി ∙ ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്കു കേരളത്തിലേക്കു മടങ്ങാനും‌ കുടുംബത്തോടൊപ്പം താമസിക്കാനും സുപ്രീം കോടതി അനുമതി നൽകി. കേസിൽ നേരത്തേ ജാമ്യം ലഭിച്ചെങ്കിലും ബെംഗളൂരുവിൽ തുടരണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിൽ ഇളവനുവദിച്ചാണു ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേശ് എന്നിവർ മഅദനിയെ കേരളത്തിലേക്കു മടങ്ങാൻ അനുവദിച്ചത്.

15 ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. കർണാടക പൊലീസിന്റേതുൾപ്പെടെ പൊലീസ് കാവൽ സംബന്ധിച്ച വ്യവസ്ഥകളില്ല. അകമ്പടി വരുന്നവരുടെ ചെലവിനത്തിലേക്കു വലിയ സാമ്പത്തിക ബാധ്യത വരുന്നതും മഅദനി കോടതിയിൽ ഉന്നയിച്ചിരുന്നു. കൊല്ലത്തുതന്നെ തങ്ങണമെന്നു നിർദേശിച്ചെങ്കിലും അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ മഅദനിയുടെ ആരോഗ്യസ്ഥിതിയും ചികിത്സാ ആവശ്യവും ചൂണ്ടിക്കാട്ടി. തുടർന്ന്, ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ ജില്ലയ്ക്കു പുറത്തേക്കു പോകാമെന്നു കോടതി വ്യക്തമാക്കി. 

മഅദനിയുടെ വിചാരണ പൂർത്തിയായെന്നു കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 10 വർഷത്തിലേറെ ജയിലിൽ ഇട്ടിരുന്നതു ചൂണ്ടിക്കാട്ടിയ കോടതി, ഇനിയും ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ കാര്യമില്ലെന്നു നിരീക്ഷിച്ചു. ഇനിയുള്ള കോടതി നടപടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കൊല്ലത്തേക്കു മടങ്ങാൻ അനുമതി നൽകിയത്. അതേസമയം, വിചാരണ കോടതി ആവശ്യപ്പെട്ടാൽ ഹാജരാകണം. നേരത്തെ ഏപ്രിൽ 17 മുതൽ ഈ മാസം 8 വരെ സ്വന്തം ചെലവിൽ നാട്ടിലേക്കു പോകാൻ അനുവദിച്ചെങ്കിലും പിതാവിനെ പോലും കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നുവെന്ന് മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. 

English Summary: Supreme Court relaxes bail conditions for Madani, allows him to return to his family home in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com