ADVERTISEMENT

കൊച്ചി ∙ ഗെസ്റ്റ് ലക്ചറർ നിയമനം ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് അറസ്റ്റിലായ കെ. വിദ്യയ്ക്ക് പിഎച്ച്ഡിക്കു പ്രവേശനം നൽകിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതിയിൽ ആവർത്തിച്ച് കാലടി സംസ്കൃത സർവകലാശാല. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് അപേക്ഷകയായ എസ്.വർഷ നൽകിയ ഹർജിയിലാണു സർവകലാശാല റജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. 

ഹർജി ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. വിദ്യ നൽകിയ നിവേദനം പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്രവേശനം നൽകിയതെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സർവകലാശാല ചട്ടപ്രകാരമാണ് ഗവേഷണ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. മലയാള വിഭാഗത്തിൽ രണ്ട് എസ്‌സി, എസ്ടി സംവരണം ഉൾപ്പെടെ 10 പേരെയാണ് ആദ്യം തിരഞ്ഞെടുത്തത്. എൻട്രൻസ് പരീക്ഷയിലെ സ്കോറോ ജെആർഎഫ് യോഗ്യതയോ പ്രവേശനത്തിനു മാനദണ്ഡമല്ല. 

എന്നാൽ 2020 ൽ യോഗ്യരായ കൂടുതൽ വിദ്യാർഥികൾ ഉള്ളതുകൊണ്ടും ഗവേഷണ മേൽനോട്ടത്തിന് അധ്യാപകർ തയാറായതും കണക്കിലെടുത്ത് 5പേരുടെ പേരുകൂടി റിസർച് കമ്മിറ്റി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജെആർഎഫുള്ള 3 വിദ്യാർഥികൾക്കു കൂടി സർവകലാശാല പ്രവേശനം നൽകി. 

എന്നാൽ 5 പേരുടെ പട്ടികയിലുണ്ടായിരുന്ന തനിക്കും പ്രവേശനം നൽകണം എന്നാവശ്യപ്പെട്ട് വിദ്യ 2019 ഡിസംബർ 28 ന് സർവകലാശാലയ്ക്കു നിവേദനം നൽകി. ഇതു പരിഗണിക്കാത്തതിനെ തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. നിവേദനം എത്രയും വേഗം പരിഗണിക്കണം എന്ന് കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് വിദ്യയ്ക്കു പ്രവേശനം നൽകി.

ഇതിന് പിന്നാലെ, പട്ടികയിൽ ഉൾപ്പെട്ട തനിക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.ദിവ്യ എന്ന വിദ്യാർഥിനിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം നിവേദനം പരിഗണിച്ച് ഇവർക്കും പ്രവേശനം നൽകി.

സർവകലാശാല നിയമപ്രകാരം ഗവേഷണത്തിനുള്ള സീറ്റിൽ 20% എസ്‌സി/എസ്ടി വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്. പ്രവേശന യോഗ്യത പൊതുവിഭാഗത്തിനും എസ്‌സി/ എസ്ടി വിഭാഗത്തിനും ഒന്നാണ്. യോഗ്യതയുള്ളവർ എന്ന് റിസർച് കമ്മിറ്റി കണ്ടെത്തുന്നവർക്കേ സംവരണത്തിന് അർഹത ലഭിക്കൂ.

റിസർച് കമ്മിറ്റി തിരഞ്ഞെടുത്ത ലിസ്റ്റിൽ ഹർജിക്കാരി ഉണ്ടായിരുന്നില്ല. അതിനാൽ പ്രവേശനത്തിന് അവകാശം ഉന്നയിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. 

English Summary: Kaladi Sanskrit University says no fault in K Vidya PHD admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com