‘പാതാള പൂന്താരക’നെ സ്റ്റാറാക്കി ഹോളിവുഡ് താരം ഡി കാപ്രിയോ
Mail This Article
കൊച്ചി ∙ തങ്ങളുടെ കണ്ടുപിടിത്തമായ ‘പാതാള പൂന്താരകനെ’ ഹോളിവുഡ് നടനും ടൈറ്റാനിക് നായകനുമായ ലിയനാഡോ ഡി കാപ്രിയോ ഏറ്റെടുത്ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതിന്റെ ത്രില്ലിലാണ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ. 2 ദിവസം മുൻപ് നടൻ പങ്കുവച്ച പോസ്റ്റ് ഇതിനകം എൺപതിനായിരത്തിൽ പരം ആളുകളാണ് കണ്ടതും അഭിപ്രായങ്ങൾ പങ്കുവച്ചതും. ലോച്ച് ഇനത്തിൽ പെട്ട അപൂർവയിനം ഇത്തിരിക്കുഞ്ഞൻ പാതാള പൂന്താരകനെ ചെങ്ങന്നൂരിലെ ഏബ്രഹാം എന്ന ആളിന്റെ വീട്ടിൽ നിന്നാണ് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഒരു വർഷം മുൻപു കണ്ടെത്തിയത്. വരാലിന്റെ കുഞ്ഞൻ പതിപ്പായ മത്സ്യവംശത്തിലുള്ള പാതാള പൂന്താരകനെ കൊയ്മയെന്നും വിളിക്കാറുണ്ട്.
ഭൂഗർഭ ജലത്തിൽ മാത്രം ജീവിക്കുന്ന കാഴ്ചയില്ലാത്ത പാതാള പൂന്താരകനെ കണ്ടെത്തുന്നത് ലോകത്തു തന്നെ ആദ്യം. ബ്രിട്ടനിലെ ജേണലിൽ പഠന റിപ്പോർട്ടും വന്നു. ഡി കാപ്രിയോയുടെ ഉടമസ്ഥതയിലുള്ള റീവൈൽഡ് എന്ന ബ്ലോഗിൽ അമേരിക്കൻ എഴുത്തുകാരിയായ ലോറ മൊറോനോ വിശദമായി എഴുതിയതാണ് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്റെ പ്രൊഫൈലിൽ ലേഖനത്തിന്റെ ലിങ്കും പ്രാധാന്യത്തോടെ ഇട്ടു. ഇത് വലിയൊരു അംഗീകാരമായി കരുതുന്നതായി ഡോ. രാജീവ് രാഘവൻ പറഞ്ഞു.
English Summary : Pathala tiny fish discovered