ADVERTISEMENT

ആറന്മുള ∙ പമ്പയുടെ ഓളപ്പരപ്പിന് ഇനി വഞ്ചിപ്പാട്ടിന്റെ താളം. പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം. ഉദ്ഘാടനം രാവിലെ 11.30ന് ക്ഷേത്രാങ്കണത്തിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ നിർവഹിക്കും. ആദ്യദിവസം 10 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ .ഒക്ടോബർ രണ്ടുവരെ സദ്യയുണ്ട്. അഭീഷ്ടകാര്യ സിദ്ധിക്കാണ് ഭക്തർ വള്ളസദ്യ വഴിപാട് നടത്തുന്നത്. 

പള്ളിയോടത്തിൽ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും.

ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടിച്ചോദിക്കുന്ന ഇരുപതും ഉൾപ്പെടെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. 

പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ആചാരനുഷ്ഠാനങ്ങളുടെ പ്രൗഢിയിലാണ് ചടങ്ങുകൾ. 

വഴിപാട് നടത്തുന്ന ആൾ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെയാണ് ചടങ്ങുകളുടെ ആദ്യഘട്ടം. രണ്ടു നിറപറകളിൽ ഒന്ന് ഭഗവാനും അടുത്തത് പള്ളിയോടക്കരയ്ക്കുമാണ്. മേൽശാന്തി പൂജിച്ച് നൽകുന്ന മാലയുമായി വഴിപാടുകാർ പള്ളിയോടക്കരയിലേക്കെത്തും. വെറ്റിലയും പുകയിലയും ഒപ്പം കരുതും. കാണിക്കയെന്നോണം കരനാഥൻമാർക്ക് ഇവ നൽകി പള്ളിയോടത്തെ ക്ഷേത്രസന്നിധിയിലേക്ക് യാത്രയാക്കും. തുടർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ പള്ളിയോടം നീങ്ങും. വഴിപാടുകാരന്റെ നേതൃത്വത്തിൽ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, മുത്തുക്കുട, നാഗസ്വരമേളം എന്നിവയോടെ കരക്കാരെ ക്ഷേത്രക്കടവിൽ സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിനു പ്രദക്ഷിണം നടത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിച്ചിടത്തേക്ക് എത്തിച്ചേരും. പറ സമർപ്പിച്ചതിനു സമീപം മുത്തുക്കുടയും പള്ളിയോടം തുഴയുന്ന നയമ്പ് ഒന്നും പ്രതീകാത്മകമായി സമർപ്പിക്കും. അന്തരീക്ഷത്തിൽ വഞ്ചിപ്പാട്ടുകളുടെ അലയൊലി  ഉയരും. 

തുടർന്ന് വഴിപാട് സമർപ്പിച്ച ഭക്തൻ കരക്കാരെ ഊട്ടുപുരയിലേക്ക് ക്ഷണിക്കും. 44 വിഭവങ്ങളാണ് ഇലയിൽ വിളമ്പുന്നത്. കരനാഥന്മാർ പാടിച്ചോദിക്കുന്ന 20 വിഭവങ്ങളാണ് വേറെ. വിഭവം ഇലയിലേക്ക് എത്തുംവരെ പാട്ട് തുടരും.അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സർപ്പദോഷ പരിഹാരം എന്നിവയ്ക്കായി ഭക്തർ സമർപ്പിക്കുന്നതാണ് വള്ളസദ്യ വഴിപാട്. 

English Summary : Aranmula Vallasadya begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com