ADVERTISEMENT

തിരുവനന്തപുരം ∙ സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾ പണയപ്പെടുത്തി കെഎസ്ആർടിസിക്കു പ്രവർത്തന മൂലധനം കണ്ടെത്താനുള്ള മാനേജ്മെന്റിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ ബാങ്കുകൾ. ആറുമാസമായി പത്തോളം ബാങ്കുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ആരും വായ്പക്കാര്യത്തിൽ ഉറപ്പു നൽകുന്നില്ല. കെഎസ്ആർടിസിയിലെ അസ്വാരസ്യവും അസ്ഥിരതയുമാണു ബാങ്കുകളെ പിന്തിരിപ്പിക്കുന്നതെന്നാണു സൂചന.    

സർക്കാർ ധനസഹായത്തോടെ വാങ്ങിയ 150 കോടി രൂപയുടെ ബസുകൾ പണയപ്പെടുത്താനുള്ള താൽപര്യമാണു വകുപ്പു മന്ത്രിയുടെ സമ്മതത്തോടെ കെഎസ്ആർടിസി അറിയിച്ചിരുന്നത്. ബാങ്കുകളിൽനിന്ന് അനുകൂല നടപടിയുണ്ടാകാൻ ധനവകുപ്പ് ഇടപെടണമെന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് തയാറായിട്ടില്ല. കട്ടപ്പുറത്തുള്ള ബസുകൾ ഓടിക്കാൻ 55 കോടി രൂപയെങ്കിലും വേണം. സ്പെയർപാർട്സ് വാങ്ങാൻ 25 കോടി വേണം. 120 കോടി രൂപ ഡീസൽ വാങ്ങിയ വകയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനു കൊടുക്കാനുണ്ട്. 50 കോടിയെങ്കിലും കൊടുത്താൽ ക്രെഡിറ്റ് സൗകര്യം പുനരാരംഭിക്കാമെന്നാണ് ഐഒസിയുടെ വാഗ്ദാനം. 

ഇങ്ങനെ 130 കോടിയോളം രൂപ അടിയന്തരമായി പ്രവർത്തന മൂലധനം വേണം. സ്വിഫ്റ്റ് ബസുകൾ പണയപ്പെടുത്തി 100 കോടി രൂപയെങ്കിലും ബാങ്കുകളിൽനിന്നു സംഘടിപ്പിക്കാമെന്നാണു കെഎസ്ആർടിസി കരുതിയത്. കെഎസ്ആർടിസിയെ സഹായിക്കാൻ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചിരുന്നു. കെടിഡിഎഫ്സിയും എസ്ബിഐ ഉൾപ്പെടെ അഞ്ചു ബാങ്കുകളുമാണു കൺസോർഷ്യത്തിലുള്ളത്. ഇവരിൽ നിന്നാകെ 3100 കോടി രൂപ വായ്പയെടുത്തതിൽ 2985 കോടി രൂപ ഇനിയും അടയ്ക്കാനുണ്ട്. 

ഈ സാഹചര്യത്തിൽ കൺസോർഷ്യത്തിലെ ബാങ്കുകളിൽ നിന്ന് ഇനി വായ്പ ലഭിക്കില്ല. അതുകൊണ്ടു കൺസോർഷ്യത്തിനു പുറത്തുള്ള ബാങ്കുകളെയാണു സമീപിച്ചത്. സ്വിഫ്റ്റ് കമ്പനിക്ക് ആകെ 297 ബസുകളുണ്ട്. ഇതിൽ കിഫ്ബി ധനസഹായത്തോടെ വാങ്ങിയ 50 ബസ് ഒഴികെയുള്ളവ പണയപ്പെടുത്താം. കിഫ്ബിക്കു പുറത്ത് ആദ്യമായാണു സ്വിഫ്റ്റ് കമ്പനി വായ്പയെടുക്കാൻ ശ്രമിക്കുന്നത്. 

ഡിജിറ്റൽ ടിക്കറ്റിങ്: മൂന്നാം ടെൻഡറിലും 2 കമ്പനി മാത്രം

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ 5450 ബസുകളിൽ 20 കോടി രൂപ ചെലവിൽ ഡിജിറ്റൽ ടിക്കറ്റിങ് നടപ്പാക്കാനുള്ള പദ്ധതിക്കു മൂന്നു തവണ ടെൻഡർ ക്ഷണിച്ചിട്ടും പങ്കെടുത്തതു രണ്ടു കമ്പനികൾ മാത്രം. ആദ്യവട്ടം ഒരു കമ്പനിയും പങ്കെടുക്കാതിരുന്നതോടെ ടെൻഡർ തീയതി നീട്ടി നൽകിയിരുന്നു. രണ്ടു കമ്പനികൾ മാത്രം പങ്കെടുത്തു. 

പ്രീ ബിഡ് ചർച്ചയ്ക്കുശേഷം കമ്പനികളുടെ ആവശ്യപ്രകാരം നിബന്ധനകൾ ഭേദഗതി ചെയ്തു റീ ടെൻഡർ വിളിച്ചപ്പോഴും ഇതേ കമ്പനികൾ മാത്രമാണു പങ്കെടുത്തത്. ഇവരുടെ സാങ്കേതിക യോഗ്യത പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എട്ടു ‍ഡിപ്പോകൾ പൊതു, സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെ നിർമിക്കുന്നതിനു കിഫ്ബിയുടെ കൺസൽറ്റൻസി കമ്പനിയായ കിഫ്കോൺ വഴി വഴിയും ടെൻഡർ വിളിച്ചിട്ടുണ്ട്.

English Summary : Banks did not respond to Working capital for KSRTC by mortgaging Swift Company's buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com