ADVERTISEMENT

കൊച്ചി∙ വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനുമതിയില്ലാതെ മുറിച്ചു കടത്തിയ 104 ഈട്ടി മരങ്ങളിൽ ഭൂരിഭാഗവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണെന്നു പൊലീസിന്റെ സ്ഥിതിവിവര റിപ്പോർട്ട്. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ 8 കോടി രൂപ വിലവരുന്ന 204.635 ഘന മീറ്റർ ഈട്ടിയാണു മുറിച്ചു കടത്തിയത്. മുറിച്ച മരങ്ങളുടെ കുറ്റികളിൽ നിന്നു സാംപിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണു പ്രായം കണക്കാക്കിയത്. മുറിച്ച മരങ്ങളിൽ ഒന്നിന് 574 വർഷം പഴക്കമുണ്ട്. 

500 വർഷം കടന്ന രണ്ടു മരങ്ങൾ, 400–500 വർഷം പ്രായമുളള 9 മരങ്ങൾ, 300–400 വർഷം പ്രായമുള്ള 12 മരങ്ങൾ, 200–300 വർഷം പ്രായമുള്ള 41 എണ്ണം, 100 കടന്ന 31 എണ്ണവും ഇക്കൂട്ടത്തിലുണ്ട്. പരിസ്ഥിതി സന്തുലനം തകർത്ത് വയനാടിനെ പ്രകൃതി ദുരന്തത്തിലേക്കു തള്ളിവിടുന്ന നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

വാഴവറ്റ സ്വദേശികളും സഹോദരന്മാരുമായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, എന്നിവരുൾപ്പെടെ 68 പ്രതികൾ ആദ്യം കേസിലുണ്ടായിരുന്നു. മുട്ടിൽ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാൻ സർക്കാർ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു മുഖ്യപ്രതികൾ തട്ടിപ്പു നടത്തിയത്. ഭൂവുടമകൾ കബളിപ്പിക്കപ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിനാൽ ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ 12 പ്രതികളാണുള്ളത്. അന്വേഷണം അന്തിമഘട്ടത്തിലാണ്.

മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ വനം വകുപ്പിന്റെ അനുമതിക്ക് വില്ലേജ് ഓഫിസറുടെ സത്യവാങ്മൂലം വേണം. ഇതിനായി ഭൂവുടമകളുടെ പേരിൽ വ്യാജ അപേക്ഷയുണ്ടാക്കി നൽകുകയായിരുന്നു. അപേക്ഷയിൽ റോജി അഗസ്റ്റിന്റെ കയ്യക്ഷരം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടയഭൂമിയിലെ മരങ്ങളെയും രാജകീയ വൃക്ഷങ്ങളെയും സംബന്ധിച്ചു നല്ല ധാരണയുള്ള വില്ലേജ് ഓഫിസറും സ്പെഷൽ വില്ലേജ് ഓഫിസറും മരംമുറിക്കുന്ന സമയത്തു സ്ഥലത്തെത്തുകയും തടി അളക്കുകയും ചെയ്തു. നടപടികൾ നിയമപരമാണെന്നു ഭൂവുടമകൾ വിശ്വസിക്കാൻ ഇതു കാരണമായെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

കേസ് റദ്ദാക്കാൻ പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രാജകീയ വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഈട്ടിയുടെ വില സർക്കാരിലേക്കു മുൻകൂർ അടച്ചാൽ ഇതു വെട്ടാനാകുമെന്നും ചന്ദനമൊഴികെ മരങ്ങൾ മുറിക്കാൻ സർക്കാരിന്റെ അനുമതി വേണ്ടെന്നുമുള്ള വാദങ്ങൾ ശരിയല്ലെന്നാണു സർക്കാർ ഉന്നയിക്കുന്നത്.

വില്ലേജ് ഓഫിസറും പ്രതിയായതിനാൽ മരംമുറിക്കാൻ വില്ലേജ് ഓഫിസറുടെ അനുമതിയുണ്ടായിരുന്നു എന്ന വാദവും നിൽക്കില്ലെന്നാണു സർക്കാരിന്റെ നിലപാട്. അന്വേഷണ സംഘം ഇതുവരെ കേസിൽ 409 സാക്ഷികളെ ചോദ്യം ചെയ്യുകയും ഒട്ടേറെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ വളപ്പിൽ സൂക്ഷിച്ചിട്ടുള്ള 4 തടികൾ ഒഴികെയുള്ളവ കണ്ടെടുത്തു. സേർച്ച് വാറന്റ് അനുവദിക്കാൻ വനംവകുപ്പ് നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്.

English Summary: Muttil tree cutting case: 104 century-old trees were cut down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com