ADVERTISEMENT

തിരുവനന്തപുരം ∙ മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ.ഭാസുരാംഗനെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും പുറത്താക്കി. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവിലാണു തീരുമാനം. 

ഭാസുരാംഗന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടിക്കു ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടർന്നാണു ജില്ലാ എക്സിക്യൂട്ടീവ് നടപടിയെടുത്തത്. മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ ആസിഡ് ആക്രമണം നടത്തിയ സജികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഭാര്യയ്ക്കും സുഹൃത്തിനും അയച്ച കത്തിൽ ഭാസുരാംഗനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയം പരിശോധിച്ചു നടപടിയെടുക്കണമെന്നു സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിർദേശം നൽകിയിരുന്നു. എൻ.ഭാസുരാംഗന്റെ പ്രവർത്തന ഘടകം ഏതെന്നു തീരുമാനിച്ചില്ല.  

കാട്ടാക്കട മണ്ഡലത്തിലെ സംഘടനാ ചുമതലയിൽ നിന്നു സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ ഒഴിവാക്കി. ജില്ലാ അസി.സെക്രട്ടറി കെ.എസ്.അരുണിനു ചുമതല നൽകി.  വെള്ളൂർക്കോണം ക്ഷീര സംഘത്തിലെ നിയമനങ്ങളിലെ സാമ്പത്തിക അഴിമതിയാണു നടപടിക്കു കാരണം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസിഡ് ആക്രമണത്തിലുടെ പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.

English Summary : Action against CPI leader Bhasurangan on Acid attack, suicide, letter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com