ADVERTISEMENT

കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതം കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ ഇന്നലെ സമർപ്പിച്ചു.

കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മദ്യപാനാസക്തിയിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. 

പൊലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരുക്കേൽപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രങ്ങളിലെ ഡോ. വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് തന്നെ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇതിൽ നിന്നും തെളിവുകൾ ലഭിച്ചു. ആക്രമണ സമയത്ത് സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നതിന്റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ. 

1150 പേജുള്ള കുറ്റപത്രത്തിൽ 200 രേഖകളും അവയെ പിന്തുണയ്ക്കുന്ന മറ്റു രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 110 തൊണ്ടിമുതലുകളാണ് കേസിനെ ബലപ്പെടുത്തുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യം നടന്ന് 83–ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസ്സപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചു തകർക്കുക തുടങ്ങിയ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. സന്ദീപിന്റെ ആക്രമണത്തിൽ 2 പൊലീസുകാർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു. സന്ദീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ കോടതി തള്ളിയിരുന്നു. മേയ് 10ന് പുലർച്ചെ 4.30നാണ് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. 

English Summary : Chargesheet in Dr. Vandana Das murder case Submitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com