ADVERTISEMENT

തിരുവനന്തപുരം ∙ കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്കു പുതുക്കിയ ശമ്പള സ്കെയിൽ അനുവദിച്ചു. 77,200 - 1,40,500 രൂപ എന്ന സ്കെയിൽ അനുവദിക്കാനാണു മന്ത്രിസഭാ തീരുമാനം. അടിസ്ഥാന ശമ്പളത്തിന്റെ 10% ഗ്രേഡ് പേ അനുവദിക്കും. പുതിയ ശമ്പള സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കഴിഞ്ഞ ജൂലൈ 1 മുതൽ ലഭിക്കും. സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ശേഷം കെഎഎസിൽ പ്രവേശിച്ചവർക്ക് ഇപ്പോൾ നിർദേശിക്കുന്നതിനെക്കാൾ ഉയർന്ന ശമ്പളം നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അതു സംരക്ഷിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന കാലാവസ്ഥാ വ്യതിയാന ഗവേഷണ മിഷൻ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രവർത്തനം അടിയന്തരമായി ആരംഭിക്കുന്നതിനു സാങ്കേതിക വിദഗ്ധരുടെ 9 തസ്തിക സൃഷ്ടിച്ചു. ചീഫ് റെസിലിയൻസ് ഓഫിസർ, ക്ലൈമറ്റ് ചേഞ്ച് അസസ്മെന്റ് സ്പെഷലിസ്റ്റ്, കാർബൺ ഓഡിറ്റിങ് ഓഫിസർ, കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സ്പെഷലിസ്റ്റ്, കാർബൺ മോണിറ്ററിങ് ആൻഡ് കംപ്ലെയ്ന്റ്സ് ഓഫിസർ, സയൻസ് കണ്ടന്റ് റൈറ്റർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ, മൾട്ടി ടാസ്കിങ് ഓഫിസർ, അക്കൗണ്ടന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കാസർകോട് ജില്ലയിലെ ബേഡഡുക്കയിൽ പുതിയതായി സ്ഥാപിച്ച ആട് ഫാമിന്റെ പ്രവർത്തനത്തിന് ഒരു ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തിക, ഒരു താൽക്കാലിക അറ്റൻ‌ഡന്റ് തസ്തിക എന്നിവ സൃഷ്ടിച്ചു. ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിൽ സേവക്മാരുടെ 47 അധിക തസ്തികകൾ 25,300 രൂപ കൺസോളിഡേറ്റഡ് ശമ്പള വ്യവസ്ഥയിൽ സൃഷ്ടിച്ചു.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പുനർനിയമന വ്യവസ്ഥയിൽ നിയമിതനായ വി.ശിവരാമകൃഷ്ണന് കഴിഞ്ഞ ജൂൺ 13 മുതൽ ഒരു വർഷത്തേക്കു നിയമന കാലാവധി ദീർഘിപ്പിച്ചു നൽകി. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നു ഫണ്ട് ലഭിക്കുന്നതിനു സംസ്ഥാന വനിതാ വികസന കോർപറേഷന് 100 കോടി രൂപയ്ക്ക് അധിക സർക്കാർ ഗാരന്റി അനുവദിക്കും.

English Summary: New salary scale for KAS trainees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com