കോട്ടയം ∙ 53 വർഷം തുടർച്ചയായി നിയമസഭാ സാമാജികനാകുകയെന്നത് അപൂർവമാണെന്നും ഇനിയൊരു ഉമ്മൻ ചാണ്ടി ഇതുപോലെ ഉണ്ടാവില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിനു ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത നിയമസഭാ സമ്മേളനമാണ് ഇന്നു തുടങ്ങാൻ പോകുന്നതെന്നും അതിലേക്ക് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ടു ക്ഷണിക്കാൻ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കല്ലറയിൽ ആദരമർപ്പിച്ചതിനു ശേഷം അവിടെയുണ്ടായിരുന്ന, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൾ മറിയ ഉമ്മൻ എന്നിവരെ ഷംസീർ അനുശോചനം അറിയിച്ചു. തിങ്കളാഴ്ച നിയമസഭ ഉമ്മൻ ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കുമെന്നും ഇരുവരും എത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തില്ലാതിരുന്ന ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരെ ക്ഷണിച്ച വിവരം അറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.

മിത്ത് വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

English Summary: AN Shamseer visit Oommen Chandy's tomb