ഡോ.വന്ദന ദാസ് വധക്കേസ്: കുറ്റപത്രം തുടർനടപടികൾക്ക് അയച്ചു
Mail This Article
കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് കുറ്റപത്രം ജില്ലാ കോടതിയിലേക്ക്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കൊല്ലം കോടതിയിലേക്ക് അയച്ചു. 1050 പേജുള്ള കുറ്റപത്രം സംഭവം നടന്ന് 83–ാം ദിവസമാണു സമർപ്പിച്ചത്. പ്രതി ജി.സന്ദീപ് ഇപ്പോഴും റിമാൻഡിലാണ്. സന്ദീപിന്റെ ജാമ്യാപേക്ഷ ഓൺലൈനായി കൊട്ടാരക്കര കോടതി ഇന്നലെയും പരിഗണിച്ചിരുന്നു.
പക്ഷേ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. കുറ്റപത്രം നൽകിയെന്നും ജാമ്യം നൽകരുതെന്നും കസ്റ്റഡി വിചാരണ വേണമെന്നും അന്വേഷണസംഘം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡിവൈഎസ്പി എം.എം.ജോസാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കേസിൽ അതിവേഗ വിചാരണ വേണമെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്നും ആവശ്യപ്പെട്ട് റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് നൽകിയിട്ടുണ്ട്. സന്ദീപിന് എതിരെയുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകനും നൽകിയിട്ടുണ്ട്. കൊല്ലം സെഷൻസ് കോടതിയിലാകും കേസിന്റെ വിചാരണ.
English Summary : Dr. Vandana Das murder case charge sheet sent for further proceedings