എൻസിപിയിലെ കലഹം: തോമസ് കെ.തോമസ് പ്രവർത്തക സമിതിയിൽനിന്ന് പുറത്ത്
Mail This Article
ന്യൂഡൽഹി ∙ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ ഉന്നമിട്ട് ഗുരുതര ആരോപണങ്ങളുന്നയിച്ച കുട്ടനാട് എംഎൽഎ: തോമസ് കെ.തോമസിനെ പാർട്ടിയുടെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കി. തോമസിനെതിരെ ചാക്കോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നടപടി. ദേശീയ, സംസ്ഥാന അധ്യക്ഷൻമാരുടെ അധികാരത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് പാർട്ടിക്കെതിരെ നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്ന് തോമസിനെ പുറത്താക്കിക്കൊണ്ടുള്ള കത്തിൽ പവാർ ചൂണ്ടിക്കാട്ടി. പാർട്ടി പദവി ഉപയോഗിച്ച് നൽകിയ വ്യാജ പരാതികൾ പാർട്ടിയുടെ പ്രതിഛായയ്ക്കു കളങ്കമേൽപിച്ചുവെന്നും കുറ്റപ്പെടുത്തി.
പാർട്ടിയിലെ ഒരാൾ തന്നെ ആളെവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, ചാക്കോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് എൻസിപിക്കു മുന്നോട്ടുപോകാനാകില്ല തുടങ്ങിയ ആരോപണങ്ങൾ മനോരമ ഓൺലൈനിലെ ‘ക്രോസ് ഫയറി’നു നൽകിയ അഭിമുഖത്തിൽ തോമസ് ഉന്നയിച്ചതാണു പാർട്ടിക്കുള്ളിൽ വിവാദത്തിനു തിരികൊളുത്തിയത്. ആരോപണങ്ങളിൽ ദേശീയ നേതൃത്വം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിന്നാലെ ചാക്കോ ഡൽഹിയിൽ പവാറിനെ സന്ദർശിച്ചു. മന്ത്രിസ്ഥാനത്തിനു വേണ്ടി പാർട്ടിയെ പിളർത്താൻ തോമസ് ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണങ്ങളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും ചാക്കോ പരാതിപ്പെട്ടു.
'പ്രവർത്തകസമിതിയിൽനിന്നു നീക്കിയത് എന്റെ ഭാഗം കേൾക്കാതെ എടുത്ത തീരുമാനമാണ്. പി.സി.ചാക്കോയുടെ നേതൃത്വത്തിൽ ചിലർ ശരദ് പവാറിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. ഉടൻ ഡൽഹിയിൽ എത്തി പവാറിനെ കണ്ടു കാര്യം ബോധ്യപ്പെടുത്തും. ശരദ് പവാറിനും എൽഡിഎഫിനും ഒപ്പം ഉറച്ചുനിൽക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ എനിക്കുണ്ട്.' - തോമസ് കെ.തോമസ്
English Summary : Controversy in NCP, Thomas K. Thomas out from working committee