ADVERTISEMENT

കൊച്ചി ∙ മലയാളിയുടെ ചിരിയുടെ ബ്രാൻഡ് അംബാസഡറായി മാറിയ സംവിധായകൻ സിദ്ദിഖിന് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ജീവിതത്തിലും സിനിമയിലും തന്നെ വളർത്തി വലുതാക്കിയ പ്രിയനഗരം ഹൃദയവേദനയോടെ അദ്ദേഹത്തിനു വിടചൊല്ലി.

പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ് ഇന്നലെ അവസാനമായെത്തുമ്പോൾ ജീവസ്സുറ്റ ഓർമകളുമായി അടുപ്പക്കാർ അതിനെ തൊട്ടുനിന്നു. വെള്ളപ്പൂക്കൾക്കു നടുവിലൊരുക്കിയ ചില്ലു പേടകത്തിൽ സൗമ്യമായി സിദ്ദിഖ് ഉറങ്ങിക്കിടന്നു. ഉറ്റ ചങ്ങാത്തം പാതിയറ്റ വേദനയിൽ ലാൽ ആ പേടകത്തിനെ തൊട്ടു ചേർന്നിരുന്നു. പ്രിയ ശിഷ്യനെ ഒരുനോക്കു കാണാൻ സംവിധായകനും സിദ്ദിഖിന്റെ ഗുരുവുമായ ഫാസിൽ എത്തിയപ്പോൾ ലാൽ കണ്ണീരോടെ കൂപ്പുകൈകളുമായി അദ്ദേഹത്തോടു ചേർന്നു നിന്നു. ഫാസിലിന്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലൂടെയായിരുന്നു സിദ്ദിഖും ലാലും സഹസംവിധായകരായി സിനിമാലോകത്ത് എത്തുന്നത്. സിനിമ തറവാട്ടിലെ കാരണവരുടെ കരുതലോടെ ഫാസിൽ എല്ലാവരെയും ചേർത്തുപിടിച്ചപ്പോൾ ചുറ്റും നിന്നവർക്കും കണ്ണീരടക്കാനായില്ല. മക്കളും നടന്മാരുമായ ഫഹദും ഫർഹാനും ഫാസിലിനോടൊപ്പം ഉണ്ടായിരുന്നു.

ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷം പള്ളിക്കരയിലെ വീടായ സൈനാബാസിലും പൊതുദർശനം ഉണ്ടായിരുന്നു. കടമ്പ്രയാറിന്റെ തീരത്ത് സിദ്ദിഖ് ഏറെ മോഹിച്ച് പണിത, അമ്മയുടെ പേരിട്ട വീട്ടിൽ നിന്ന് മൃതദേഹം എടുക്കുമ്പോൾ ഭാര്യ ഷാജിദയും മക്കളും വിങ്ങിപ്പൊട്ടി. വൈകിട്ട് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനു ശേഷം  സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളേറ്റുവാങ്ങി കബറടക്കം നടത്തി.

English Summary : Director Siddique passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com