ADVERTISEMENT

ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്ന ബിൽ ചർച്ചയ്ക്കെടുത്തതോടെ നിയമസഭ ഡോ. വന്ദനാ ദാസിന്റെ അരുംകൊല സൃഷ്ടിച്ച നോവിൽ മുങ്ങി. വന്ദനയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗം സമർപ്പിച്ചത് അകാലത്തിൽ പൊലിഞ്ഞ യുവഡോക്ടർക്കു തന്നെ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന കൊല്ലപ്പെട്ട ശേഷം പൊലീസിനുണ്ടായ വീഴ്ചകൾ തിരുവഞ്ചൂർ അക്കമിട്ടു പറഞ്ഞതു പക്ഷേ, ഭരണപക്ഷത്തിനു രസിച്ചില്ല.

വന്ദനയുടെ അച്ഛനും അമ്മയും ആവശ്യപ്പെട്ട സിബിഐ അന്വേഷണം നിയമവകുപ്പു നിരസിച്ചെന്നു കൂടി പറഞ്ഞതോടെ കടകംപള്ളി സുരേന്ദ്രൻ രോഷാകുലനായി. വി.കെ.പ്രശാന്തും പി.ടി.എ.റഹീമും ഏറ്റെടുത്തു. ആരും ആരോപിക്കാത്ത വീഴ്ചകൾ തിരുവഞ്ചൂർ കണ്ടെത്തിയത് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തിട്ടാണോ എന്നായി പരിഹാസം. തിരുവഞ്ചൂരിനെ പക്ഷേ, ഇതൊന്നും ഏശിയതേയില്ല.  വന്ദനയെ അശുപത്രിയിൽ കൊണ്ടുപോകുന്നതു മുതൽ എഫ്ഐആർ ഇടുന്നതിൽ വരെയുണ്ടായ വീഴ്ചകൾ വിശദാംശങ്ങളോടെ തന്നെ അദ്ദേഹം അവതരിപ്പിച്ചു. 

മെഡിസിൻ പ്രവേശനത്തിനായി വന്ദന ശ്രമിക്കുന്ന കാലം മുതൽ ആ കുടുംബത്തെ രമേശ് ചെന്നിത്തലയ്ക്കും അറിയാം. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ എടുക്കുന്ന ഏതു നടപടിക്കും ഒരു ഡോക്ടറുടെ പിതാവു കൂടിയായ ചെന്നിത്തല പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആ കൊലപാതകം തന്നെയാണ് ഭേദഗതി ബിൽ തിരക്കിട്ടു കൊണ്ടുവരാൻ  കാരണമെന്നു മന്ത്രി വീണാ ജോർജും അറിയിച്ചു. 

വിലക്കയറ്റത്തിനെതിരെ പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന്മേൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിച്ചു തുടങ്ങിയതോടെ സഭയുടെ താപനില ഉയർന്നു. പ്രസംഗം തടസ്സപ്പെടുത്താൻ മന്ത്രിമാർ തന്നെ മുന്നിൽ നിന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രിമാർക്കു പോലും സംസാരിക്കാൻ അവസരം നൽകാത്തതിനെതിരെ കെ.എൻ.ബാലഗോപാലും പി.രാജീവും പ്രകടിപ്പിച്ച വിമർശനത്തിലെ ഈർഷ്യ സ്പീക്കർക്കു നന്നായി പിടികിട്ടി. പ്രസംഗിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷനേതാവ്  ഇരിക്കാതെ മറ്റൊരാൾക്കു മൈക്ക് കൈമാറാൻ കഴിയില്ലെന്ന് ഷംസീറും തീർത്തുപറഞ്ഞു. സിപിഎമ്മിലെ യുവനിരയിൽ എല്ലാം ഭദ്രമെന്നത് ‘മിത്ത്’ ആണെന്ന് തോന്നി.   ഏകവ്യക്തി നിയമത്തിനെതിരെ സഭ പാസാക്കിയ പ്രമേയം ശക്തവും ഏകകണ്ഠവുമായിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ മൂർച്ച കൂട്ടാൻ ഉതകുന്ന നിർദേശങ്ങളാണ് ഉയർന്നതും.

ഇന്നത്തെ വാചകം

‘ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ആരോഗ്യപ്രവർത്തകർ. സർക്കാർ അക്കാര്യം ഉറപ്പാക്കിയില്ലെങ്കിൽ സ്വയരക്ഷയ്ക്ക് അവർ വേറെ വഴി കാണേണ്ടിവരും’ – രമേശ് ചെന്നിത്തല (കോൺഗ്രസ്)

English Summary: Dr Vandana Das murder in kerala assembly discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com