ADVERTISEMENT

ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കുന്നതിനു സിപിഎം എംഎൽഎ എ.രാജയ്ക്കുള്ള യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ ഏതാനും റജിസ്റ്ററുകൾ കൂടി ഹൈക്കോടതി കൈമാറാനുണ്ടെന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി കൈമാറിയ മാമോദീസ റജിസ്റ്റർ, കുടുംബ റജിസ്റ്റർ തുടങ്ങിയ രേഖകൾക്കൊപ്പം ഇവ ഇല്ലെന്നാണു ചൂണ്ടിക്കാട്ടിയത്. ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ശരിപ്പകർപ്പു ലഭ്യമാക്കാൻ നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക അപേക്ഷ സമർപ്പിക്കാനായിരുന്നു ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

ഇതിനിടെ, എ.രാജ എംഎൽഎ സുപ്രീംകോടതിയിൽ എതിർസത്യവാങ്മൂലം നൽകി. താൻ ഹിന്ദു പറയ വിഭാഗത്തിൽപെട്ടയാളാണെന്നും ഇതല്ലെന്നു തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ എതിർകക്ഷിക്കു കഴിഞ്ഞിട്ടില്ലെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. ഹർജി 23നു തുടർന്നു പരിഗണിക്കാനായി മാറ്റി. രാജയുടെ തിരഞ്ഞെടുപ്പു ജയം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി നേരത്തേ തന്നെ ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു.

ദേവികുളം തിരഞ്ഞെടുപ്പ് ഫലം; ഹൈക്കോടതി വിധി അട്ടിമറിക്കാൻ ഗൂഢാലോചന: സുധാകരൻ

തിരുവനന്തപുരം ∙ ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധി അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സുപ്രീംകോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ വരുത്തുന്ന താമസം ഇതിന്റെ ഭാഗമാണോയെന്നു സുധാകരൻ ചോദിച്ചു. ഈ വിഷയം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ രാജ നൽകിയ അപ്പീൽ ലാവ്‌ലിൻ കേസ് പോലെ അനന്തമായി വലിച്ചു നീട്ടാനും കേസിലെ സുപ്രധാന രേഖകൾ സുപ്രീം കോടതിയിൽ എത്താതെ നശിപ്പിച്ചു കളയാനും സാധ്യതയുണ്ട്. ഹൈക്കോടതിയിൽ നിന്നു സുപ്രീം കോടതിയിൽ എത്തിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന രേഖകളായ മാമോദീസാ റജിസ്റ്റർ, മരണ റജിസ്റ്റർ, കുടുംബ റജിസ്റ്റർ എന്നിവയില്ല. മുഴുവൻ രേഖകളും സുപ്രീം കോടതിക്കു കൈമാറണമെന്നു നാലു തവണ കോടതി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ലെന്നു ആരോപിച്ചു.

English Summary: Devikulam election case: Complaint that all documents were not handed over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com