ADVERTISEMENT

തിരുവനന്തപുരം ∙ ഇത്തവണ 6.07 ലക്ഷം സൗജന്യ ഓണക്കിറ്റുകൾ നൽകാൻ ചെലവിടുന്ന 32.27 കോടി രൂപയിൽ 2.40 കോടി രൂപ കശുവണ്ടിപ്പരിപ്പിനായി നീക്കിവച്ചു. കശുവണ്ടി വികസന കോർപറേഷനിൽ നിന്നാകും 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പിന്റെ പാക്കറ്റ് ലഭിക്കുക. ധനമന്ത്രിയുടെ ആവശ്യപ്രകാരമാണു കിറ്റിൽ കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്തിയത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകിയ ശുപാർശയിൽ ഇത് ഉണ്ടായിരുന്നില്ല. മറ്റു സാധനങ്ങൾക്കായി 29 കോടി രൂപയും നൽകി. പാക്കിങ്, ഗതാഗതം, കയറ്റിറക്ക് എന്നിങ്ങനെ കൈകാര്യച്ചെലവിനായി 87 ലക്ഷം രൂപയും ചെലവിടും. 32.27 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് ധനവകുപ്പ് അനുവദിച്ചു. 

കിറ്റ് നൽകാനുള്ള ഒരു സഞ്ചിക്കു മാത്രം ചെലവിടുന്നത് 16 രൂപയാണ്. ആകെ 4 കിലോയിൽ താഴെ സാധനങ്ങളാണു നൽകുന്നത്. ഒരു കിറ്റിന് ശരാശരി 527 രൂപയാണു ചെലവ്. 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കുമായി ഇത്തവണ കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. കിറ്റ് വിതരണം 23 മുതൽ 26 വരെ നാലു ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നാണു മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ അടിസ്ഥാന വർഗത്തിനുള്ള കിറ്റ് വിതരണമായതിനാൽ ഇതിനു കമ്മിഷൻ വേണ്ടെന്നു റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. മുൻകാല കുടിശിക വിതരണം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, ഓണക്കാലത്ത് കഴിഞ്ഞ വർഷത്തെ പോലെ അലവൻസ് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല. 

ഓണക്കിറ്റിലെ വിവിധ ഇനങ്ങളും അളവും ഓരോന്നിനും ചെലവാകുന്ന തുകയും (സർക്കാർ കണക്കാക്കിയത്)

1. തേയില (ശബരി) 100 ഗ്രാം, 28 രൂപ

2. ചെറുപയർ പരിപ്പ് 250 ഗ്രാം, 33.25 രൂപ

3. സേമിയ പായസം മിക്സ് (മിൽമ) 250 ഗ്രാം, 56 രൂപ

4. നെയ്യ് (മിൽമ) 50 മില്ലി ലീറ്റർ, 41 രൂപ

5. വെളിച്ചെണ്ണ (ശബരി) 500 മില്ലി ലീറ്റർ, 80 രൂപ

6. സാമ്പാർപ്പൊടി (ശബരി) 100 ഗ്രാം, 41 രൂപ

7. മുളകുപൊടി (ശബരി)( 100 ഗ്രാം, 36 രൂപ

8. മഞ്ഞൾപ്പൊടി (ശബരി) 100 ഗ്രാം, 20 രൂപ

9. മല്ലിപ്പൊടി (ശബരി) 100 ഗ്രാം 20 രൂപ

10. ചെറുപയർ 500 ഗ്രാം, 57 രൂപ

11. തുവരപ്പരിപ്പ് 250 ഗ്രാം, 36.75 രൂപ

12. പൊടി ഉപ്പ് ഒരു കിലോഗ്രാം, 12.60 രൂപ

13. തുണി സഞ്ചി ഒരെണ്ണം, 16 രൂപ

(കശുവണ്ടിപ്പരിപ്പ് ഒരു പാക്കറ്റിന്റെ തുക നിശ്ചയിച്ചിട്ടില്ല) 

English Summary : 2.40 crores for the cashew nuts in the kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com