ADVERTISEMENT

തിരുവനന്തപുരം ∙ സപ്ലൈകോ ഷോപ്പുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണെന്നു നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മന്ത്രി ജി.ആർ.അനിലിനെതിരെ എം.വിൻസന്റ് എംഎൽഎ അവകാശ ലംഘനത്തിനു നോട്ടിസ് നൽകി. കഴിഞ്ഞ എട്ടിനു പി.സി.വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടിസിനു പിന്നാലെ വോക്കൗട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സപ്ലൈകോയുടെ റീട്ടെയ്ൽ ഔട്‌ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും ലഭ്യമല്ലെന്ന് ആരോപിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നും സഭ പിരിഞ്ഞതിനു ശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്‌ലെറ്റുകൾ സന്ദർശിക്കാൻ തയാറാണെന്നും മന്ത്രി അനിൽ സഭയിൽ വ്യക്തമാക്കിയെന്നു സ്പീക്കർക്കു കൈമാറിയ നോട്ടിസിൽ വിൻസന്റ് വ്യക്തമാക്കി. 

അന്നു തന്നെ വിവിധ സപ്ലൈകോ ഔട്‌ലെറ്റുകളിൽ നേരിട്ടെത്തിയ ടിവി ചാനലുകൾ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നു ദൃശ്യങ്ങൾ സഹിതം വാർത്ത നൽകി. പിറ്റേന്നു പത്രങ്ങളും ഇക്കാര്യം റിപ്പോർ‌ട്ട് ചെയ്തു. ഇതേത്തുടർന്ന് അവശ്യസാധനങ്ങൾ മുഴുവൻ ലഭ്യമല്ല എന്നും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി തന്നെ മാധ്യമങ്ങളോടു വ്യക്തമാക്കി. ഇതിൽ നിന്ന്, മന്ത്രി സഭയിൽ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നു വ്യക്തമാണ്. 

വിലക്കയറ്റമെന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ സഭയെയും സാമാജികരെയും മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതിലൂടെ സഭാംഗങ്ങളുടെ അവകാശങ്ങൾ മന്ത്രി ലംഘിച്ചിരിക്കുകയാണെന്നു നോട്ടിസിൽ വിൻസന്റ് ആരോപിച്ചു.

English Summary : Notice of violation of rights against Minister GR Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com