ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് നിയമനത്തിനു പ്രത്യേക റിക്രൂട്മെന്റ് വേണമെന്നും അടുത്ത നിയമനം മുതൽ ഈ രീതി അവലംബിക്കണമെന്നും സെക്രട്ടേറിയറ്റ് പരിഷ്‌കരണം സംബന്ധിച്ചു പഠിച്ച വി.എസ്.സെന്തിൽ കമ്മിറ്റി ശുപാർശ ചെയ്തു. ഇ–ഭരണം കാര്യക്ഷമമാക്കാൻ ഐടി വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം.

താഴ്ന്ന തസ്തികകളിൽനിന്ന് അസിസ്റ്റന്റ് ആകാനും സെക്‌ഷൻ ഓഫിസർ തസ്തികയിൽ നിന്ന് അണ്ടർ സെക്രട്ടറി ആകാനും പ്രത്യേക മത്സരപരീക്ഷകൾ പാസ്സാകണമെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. അസിസ്റ്റന്റ് തസ്തികയിൽ ആശ്രിത, സ്‌പോർട്‌സ് ക്വോട്ട നിയമനം ലഭിക്കുന്നവർ സീനിയർ ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷയ്ക്കു പുറമേ സർക്കാർ നിശ്ചയിക്കുന്ന യോഗ്യതാ പരീക്ഷ കൂടി ജയിക്കണം. സെക്രട്ടേറിയറ്റിലെ തസ്തികമാറ്റത്തിന് പിഎസ്‍സി പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥയും ചട്ടങ്ങളിൽ ഉൾപ്പെടുത്തണം. സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റുമാരെ നിയമിക്കും മുൻപ് പഞ്ചായത്ത്, താലൂക്ക്, ജില്ലാ ഓഫിസുകളിൽ പരിശീലനം നൽകണം.

ചില പ്രധാന ശുപാർശകൾ:

∙ മന്ത്രിമാരുടേതടക്കം ഓരോ ഓഫിസിലും ഫയൽ എത്രകാലമായി നീങ്ങാതിരിക്കുന്നുവെന്ന് ഗ്രാഫിക്കൽ രീതിയിൽ ജനങ്ങൾക്കു കാണാൻ സംവിധാനം വേണം. ഫയൽ കൈവശം വയ്ക്കാവുന്ന സമയപരിധി നിശ്ചയിക്കണം.

∙ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ഇൻഷുറൻസിനായി സ്ലാബുകൾ നിശ്ചയിച്ച് പ്രീമിയം വർധിപ്പിക്കണം. എന്നാൽ അഡീഷനൽ കവറേജ് നിർബന്ധമാക്കരുത്.

∙ കൃഷി, ആഭ്യന്തരം, തദ്ദേശഭരണം, ഗതാഗത വകുപ്പുകളിലെ നിയമനം, ഉദ്യോഗക്കയറ്റം, പെൻഷൻ, സീനിയോറിറ്റി, അച്ചടക്കനടപടി തുടങ്ങിയവ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്കു മാറ്റണം. ഈ വകുപ്പുകളിലെ സർവീസ് കാര്യങ്ങൾ സംബന്ധിച്ച ജോലിഭാരം നിർണയിച്ച് അസിസ്റ്റന്റ്, സെക്‌ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി എന്നിവരെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്കു മാറ്റണം. തുടർന്നു 3 മാസത്തിനകം മറ്റുള്ള വകുപ്പുകളിലും ജോലിഭാരം കണ്ടെത്തി തസ്തികകൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് മാറ്റണം.

English Summary : Secretariat Assistant, Special recruitment required

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com