ADVERTISEMENT

തിരുവനന്തപുരം ∙ മരുന്നിനും ചികിത്സയ്ക്കുമായി എച്ച്ഐവി ബാധിതർക്ക് സർക്കാർ പ്രതിമാസം നൽകുന്ന ധനസഹായം 5 മാസമായി മുടങ്ങി.  1000 രൂപ വീതമുള്ള ധനസഹായം അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന എച്ച്ഐവി ബാധിതർ ദുരിതത്തിലാണ്. 

 ഫണ്ടില്ലെന്ന കാരണത്താൽ എച്ച്ഐവി ബാധിതരോട് ആരോഗ്യവകുപ്പ് മുഖം തിരിക്കുമ്പോൾ മരുന്നു പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക്.  ഈ വർഷം ഏപ്രിൽ മുതലുള്ള തുകയാണ് അനുവദിക്കാനുള്ളത്.  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണത്തിന് മുൻപ് കുടി‍ശിക തുക അനുവദിക്കാനുള്ള സാധ്യതയും കുറവാണ്.  

  കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള കുടിശിക തുക അനുവദിക്കുന്നതിന് 21 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പിന് കത്തെഴുതി എങ്കിലും ബജറ്റ് വിഹിതമായി 11.05 കോടി രൂപ മാത്രമാണ് മാറ്റി വച്ചത്.   ഇതിൽ നിന്ന് 9.43 കോടി മാത്രമാണ് കഴിഞ്ഞ മാസം 27ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് ഈ വർഷം മാർച്ച് വരെയുള്ള കുടി‍ശിക തുക എച്ച്ഐവി ബാധിതർക്ക് കൊടുത്തു തീർത്തത്.  

 പണം ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള പുതിയ അപേക്ഷകർക്കുള്ള പ്രതിമാസ ധനസഹായം ഇതു വരെ അനുവദിച്ചിട്ടില്ല.  5 മാസത്തെ കുടി‍ശിക തുകയും പുതിയ അപേക്ഷകർക്കുള്ള ധനസഹായവും ഉൾപ്പെടെ കുറഞ്ഞത് നാലരക്കോടി രൂപ എങ്കിലും അടിയന്തരമായി അനുവദിച്ചാൽ മാത്രമേ എച്ച്ഐവി ബാധിതർക്ക് ഇവ വിതരണം ചെയ്യാൻ കഴിയുകയുള്ളൂ. ഇക്കാര്യം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അറിയിച്ചു. 

ആയിരം രൂപ എന്തിന് തികയും? 

എച്ച്ഐവി ബാധിതരെ സഹായിക്കുന്നതിന് 2014 മുതലാണ് ആരോഗ്യ വകുപ്പ് പ്രതിമാസ ധനസഹായം ഏർപ്പെടുത്തിയത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖേന ബാങ്ക് അക്കൗണ്ടിലൂടെയാണു തുക അനുവദിക്കുന്നത്.  തുക വർധിപ്പിക്കണം എന്ന ആവശ്യം ഇപ്പോഴും പരിഗണിച്ചിട്ടില്ല.  

സംസ്ഥാനത്ത് 22,000 പേരാണ് എച്ച്ഐവി ബാധിതർ ആണെന്നാണു കണക്കുകൾ. അപേക്ഷ നൽകുന്നവർക്കു മാത്രമാണ് പ്രതിമാസ ധനസഹായം അനുവദിക്കുക. കുട്ടികൾ ഉൾപ്പെടെ പതിനായിരത്തോളം പേരാണ് നിലവിൽ പദ്ധതിയിൽ അംഗങ്ങൾ.  ആയിരം രൂപ  ചെറിയ തുകയാണെങ്കിലും എച്ച്ഐവി ബാധിതർക്ക് വലിയ ആശ്വാസമാണ്.  

English Summary : Kerala Government funding stalled since 5 months for people living with HIV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com