വന്ദേഭാരതിനും രാജധാനിക്കും നേരെ കല്ലേറ്; ജനൽച്ചില്ലുകൾ പൊട്ടി
Mail This Article
തിരൂർ/കാഞ്ഞങ്ങാട് ∙ വടക്കൻ കേരളത്തിൽ ട്രെയിനുകൾക്കുനേരെ വീണ്ടും കല്ലേറ്. മലപ്പുറം ജില്ലയിൽ വന്ദേഭാരത് എക്സ്പ്രസിനും കാഞ്ഞങ്ങാട്ട് രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് വിട്ട ശേഷം വൈകിട്ട് 4.50ന് ആണു കല്ലേറുണ്ടായത്. ജനൽച്ചില്ലു പൊട്ടി.
യാത്രക്കാർക്കു പരുക്കില്ല. സി11 കോച്ചിന്റെ ചില്ലാണു പൊട്ടിയത്. ഫറോക്കിനും താനൂരിനും ഇടയിലാണു കല്ലേറുണ്ടായതെന്നു സംശയിക്കുന്നു. ആർപിഎഫും ആർപിഎഫ് ക്രൈം ഇന്റലിജൻസും ചേർന്ന് ഫറോക്ക് മുതൽ താനൂർ വരെയുള്ള സിസിടിവികൾ പരിശോധിച്ചുവരികയാണ്. ട്രെയിനിലെ സിസിടിവികളും പരിശോധിക്കുന്നുണ്ട്. നിസാമുദ്ദീൻ– തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഇന്നലെ വൈകിട്ട് 3.52ന് കാഞ്ഞങ്ങാട് സ്റ്റേഷൻ പിന്നിട്ട ശേഷമാണു കല്ലേറുണ്ടായത്.
സെക്കൻഡ് എസി കോച്ചായ ബി5ന്റെ വലതുവശത്താണ് കല്ലു പതിച്ചത്. ഗ്ലാസിൽ വിള്ളലുകളുണ്ടായി. ട്രെയിൻ 3.56നു നീലേശ്വരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായ വിവരമറിഞ്ഞത്. എവിടെനിന്നാണു കല്ലെറിഞ്ഞതെന്നു വ്യക്തമല്ല. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ അധികൃതരെത്തി പരിശോധന നടത്തി.
English Summary : Stone pelting on Vandebharat and Rajdhani, windows were broken