ADVERTISEMENT

ന്യൂഡൽഹി ∙ വധശ്രമക്കേസിൽ ലക്ഷദ്വീപിൽനിന്നുള്ള ലോക്സഭാംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പുതിയ ഉത്തരവിടുംവരെ ഫൈസലിന് എംപി സ്ഥാനത്തു തുടരാം. 

കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതു നിയമാനുസരണമല്ലെന്നു സുപ്രീം കോടതി പറഞ്ഞു. സാധാരണപ്രതിയോടു സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോടു സ്വീകരിച്ചത്. ഫൈസൽ അയോഗ്യനായാൽ വീണ്ടും അവിടെ തിരഞ്ഞെടുപ്പു വരുമെന്നും ചെലവു കൂടുമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സ്റ്റേ നൽകാൻ കാരണമല്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി മുൻപു നൽകിയ വിധികൾ ഹൈക്കോടതി കണക്കിലെടുക്കേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തതു ഫൈസലിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ഉന്നയിച്ചുവെങ്കിലും പരിഗണിച്ചില്ല. അതേസമയം പാർലമെന്റ് സീറ്റ് ഒഴിച്ചിടുന്നതു വോട്ടർമാരുടെ അവകാശത്തെ ഹനിക്കുന്ന കാര്യമാണെന്ന വാദം പരിഗണിച്ചാണു വിഷയം പുനഃപരിശോധിച്ചു വിധി വരുംവരെ എംപി സ്ഥാനത്തു തുടരാൻ സുപ്രീം കോടതി അനുവദിച്ചത്. 

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009ൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സാലിഹിനെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് ആക്രമിച്ച കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതിയാണു ജനുവരി 11ന് ഫൈസൽ കുറ്റക്കാരനാണെന്നു വിധിച്ചത്. 10 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ജനുവരി 25ന് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നതു ഭീമമായ ചെലവിനു വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടമാണു സുപ്രീം കോടതിയെ സമീപിച്ചത്.

English Summary : Supreme court cancelled stay of Kerala high court of Lok Sabha member P.P. Mohammed Faisal from Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com