ADVERTISEMENT

കണ്ണൂർ ∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ കെ.കെ.ശൈലജയുടെ ജീവിതകഥ എംഎ ഇംഗ്ലിഷ് സിലബസിൽ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയുടെ നടപടി വിവാദമായി. ഒന്നാം സെമസ്റ്ററിന്റെ ഇലക്ടീവ് കോഴ്സ് വിഭാഗത്തിൽ ലൈഫ് റൈറ്റിങ് പേപ്പറിന്റെ മൊഡ്യൂൾ 2– കോർ റീഡിങ്ങിൽ മഹാത്മാഗാന്ധി, ബി.ആർ.അംബേദ്കർ, സി.കെ.ജാനു എന്നിവരുടെ ആത്മകഥ – ജീവചരിത്ര പുസ്തകങ്ങൾക്കൊപ്പമാണ് ശൈലജയെപ്പറ്റി മഞ്ജു സാറ രാജൻ എഴുതിയ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പുസ്തകവും ഉൾപ്പെടുത്തിയത്. 

ഇലക്ടീവ് കോഴ്സുകൾ സിലബസിൽ വേണോയെന്ന് അതതു കോളജുകൾക്കു തീരുമാനിക്കാം. കോഴ്സ് ഉൾപ്പെടുത്തിയാൽ, ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും പഠിപ്പിക്കേണ്ട പുസ്തകങ്ങളാണ് കോർ റീഡിങ്ങിൽ വരുന്നത്. പല കോളജുകളും ശൈലജയെപ്പറ്റിയുള്ള പുസ്തകമടങ്ങിയ കോഴ്സ് തിരഞ്ഞെടുത്തിട്ടുണ്ട്. നെൽസൺ മണ്ടേല, വി.ടി.ഭട്ടതിരിപ്പാട്, മയിലമ്മ തുടങ്ങിയവരുടെ ജീവചരിത്രവും ഈ മൊഡ്യൂളിലെ സെൽഫ് റീഡിങ് ഭാഗത്തുണ്ട്. 

ബോർഡ് ഓഫ് സ്റ്റഡീസ് നിലവിലില്ലാത്തതിനാൽ സർവകലാശാല നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയാണു സിലബസ് തയാറാക്കിയത്. 8 അഡ്ഹോക് കമ്മിറ്റി അംഗങ്ങളും 10 ക്ഷണിതാക്കളും സിലബസ് തയാറാക്കിയ സമിതിയിലുണ്ട്. സിലബസ് തയാറാക്കാൻ ബോർഡ് ഓഫ് സ്റ്റഡീസിനു മാത്രമാണ് അധികാരമെന്നും അഡ്ഹോക് കമ്മിറ്റിയുടെ നടപടി സർവകലാശാലാ നിയമത്തിനു വിരുദ്ധമാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. 

പുസ്തകം റദ്ദാക്കണം: സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ 

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയുടെ എംഎ ഇംഗ്ലിഷ് സിലബസിൽ കെ.കെ.ശൈലജയുടെ ജീവിതകഥ ഉൾപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കമ്മിറ്റി നിവേദനം നൽകി. 

കൊച്ചി ബിനാലെയുടെ സിഇഒ മഞ്ജു സാറ രാജനാണു പുസ്തകം രചിച്ചത്. ഗവർണറുടെ അനുമതിയില്ലാതെ വിസി ഗോപിനാഥ് രവീന്ദ്രൻ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചതു കോടതി റദ്ദാക്കിയതിനാൽ കണ്ണൂരിൽ ഇപ്പോൾ ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ല. സ്വന്തം നിലയിൽ വിസി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. 

∙ ‘മലബാറിലെ വ്യക്തികളുടെ, പ്രത്യേകിച്ച് വനിതകളുടെ ജീവിതവും ജീവിത പരിസരവും പറയുന്ന ജീവിതമെഴുത്തുകൾ ഉൾപ്പെടുത്താമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു ശൈലജയെ പറ്റിയുള്ള പുസ്തകം സിലബസിൽ ചേർത്തത്. സിപിഎമ്മിനെയോ അതിന്റെ തത്വശാസ്ത്രത്തെയോ പറ്റി പറയുന്ന പുസ്തകമല്ല അത്.’ – പ്രമോദ് വെള്ളച്ചാൽ, (കരിക്കുലം കമ്മിറ്റി കൺവീനർ, സിൻഡിക്കറ്റ് അംഗം, കണ്ണൂർ സർവകലാശാല) 

English Summary : Shailaja's life story in MA English syllabus; Kannur University action in controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com