തിരുവോണം മുതൽ ആശ്വാസമഴ; സെപ്റ്റംബറിൽ കാലവർഷം ശക്തമായേക്കും
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞദിവസം വരെ വളരെ ദുർബലമായിരുന്ന കാലവർഷത്തിന് പുത്തനുണർവായി തിരുവോണനാൾ മുതൽ സംസ്ഥാനത്ത് ആശ്വാസമഴ. ചൊവ്വാഴ്ചയും ഇന്നലെയുമായി പലയിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. 34 ദിവസത്തിനു ശേഷമാണ് സംസ്ഥാനത്ത് 10 മില്ലിമീറ്ററിനു മുകളിൽ ശരാശരി മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും സെപ്റ്റംബറിൽ കാലവർഷം ശക്തമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകി. പസിഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതോടെ കാറ്റിന്റെ ഗതിമാറ്റം സംഭവിച്ചതാണ് നിലവിലെ മഴയ്ക്കു കാരണം. അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത് കൂടുതൽ മഴ ലഭിക്കാൻ കാരണമാകും.
ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് ആലപ്പുഴ ജില്ലയിലെ ചേർത്തല, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. 37 ദിവസത്തിനു ശേഷമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനിയിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ രേഖപ്പെടുത്തുന്നത്. അവസാന ദിനങ്ങളിൽ മഴ ലഭിച്ചെങ്കിലും 123 വർഷത്തിനുള്ളിലെ ഏറ്റവും മഴക്കുറവുള്ള ഓഗസ്റ്റ് മാസമായിരിക്കും ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. 254.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ ഏകദേശം 52 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
English Summary : Relief rain from Tiruvonam, Monsoon might be stronger in September