ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ‘കെ ഫോ ണി’നും ഫണ്ട് മുടങ്ങി. ബജറ്റിൽ സർക്കാർ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെൽ കൺസോർഷ്യത്തിനു കഴിഞ്ഞ 3 മാസമായി ഒരു ബിൽതുക പോലും അനുവദിച്ചില്ല. പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ കെ ഫോൺ പദ്ധതിക്കു നൽകിയ 85 കോടിയിൽ 24 കോടി സർക്കാർ പിടിച്ചുവയ്ക്കുകയും ചെയ്തു. കൃത്യസമയത്തു ബിൽ മാറി പണം അനുവദിക്കാനാകാതെ വന്നതോടെ, ബെൽ കൺസോർഷ്യം ഉദ്യോഗസ്ഥരെ പിൻവലിച്ചുതുടങ്ങി. ഇതോടെ വാഗ്ദാനം ചെയ്ത ഇന്റർനെറ്റ് കണക്‌ഷനുകൾ സമയത്തു നൽകാനാകുന്നില്ല.  

ഉദ്ഘാടനം കഴിഞ്ഞു 3 മാസമായിട്ടും കെ ഫോൺ പദ്ധതി കിതയ്ക്കാൻ കാരണം സർക്കാരിന്റെ സാമ്പത്തിക ഞെരുക്കമാണെന്ന വിവരമാണു പുറത്തുവരുന്നത്. 10 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ആ തുകയും എത്തിയില്ല. 

വാർഷിക പരിപാലനത്തുക ഒഴിച്ചുനിർത്തിയാൽ 1168 കോടി രൂപയുടേതാണു കെ ഫോൺ പദ്ധതി. ഇതിൽ 30% മുടക്കേണ്ടത് സംസ്ഥാനസർക്കാരാണ്. ബാക്കി കിഫ്ബി വായ്പയാണ്. ഇതു കെ ഫോൺ തിരിച്ചടയ്ക്കണം. ബെൽ കൺസോർഷ്യം നൽകുന്ന ബില്ലുകൾ കിഫ്ബിക്കും സർക്കാരിനുമാണു കെ ഫോൺ നൽകുക. ഓരോ ബില്ലിലും സർക്കാരിന്റെ വിഹിതം കിട്ടിയാൽ മാത്രമേ കിഫ്ബി പണം അനുവദിക്കൂ. ബെൽ കൺസോർഷ്യം ഏതാണ്ട് 950 കോടി രൂപ മുടക്കിക്കഴിഞ്ഞു. നൽകിയ 750 കോടിയുടെ ബില്ലുകളിൽ 550 കോടി മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. ഈ സാമ്പത്തിക വർഷം ഏതാനും ചെറിയ ബില്ലുകൾ മാത്രമാണ് മാറി നൽകിയത്. 

അടിസ്ഥാനസൗകര്യ പദ്ധതികൾക്കു വേഗം കൂട്ടാൻ കേന്ദ്രം പ്രഖ്യാപിച്ച പിഎം ഗതിശക്തി പദ്ധതിയിൽ കേരളം 300 കോടി ആവശ്യപ്പെട്ടപ്പോഴാണ് 85 കോടി അനുവദിച്ചത്. കെ ഫോണിനു മാത്രമായി നൽകിയ ഈ തുകയിലൊരു ഭാഗമാണ് സംസ്ഥാനം ചെലവിടാതെ പിടിച്ചുവച്ചത്. 

പണം നൽകിയ പ്രവൃത്തി കെ ഫോണിനു പൂർത്തിയാക്കാനാകാത്തതു മൂലമുള്ള പ്രതിസന്ധിയുമുണ്ട്. 14,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ സർക്കാർ കഴി‍ഞ്ഞവർഷം പണം അനുവദിച്ചതാണ്. ഒരു വർഷമായിട്ടും 4000 കണക്‌ഷനുകളേ നൽകിയിട്ടുള്ളൂ. ഉത്തരവാദിത്തം കരാർക്കമ്പനിക്കുമേൽവച്ചു കൈകഴുകുകയാണ്.

English Summary: Funds for Kfon has stopped, central fund was also seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com