ADVERTISEMENT

ന്യൂഡൽഹി ∙ മകൾ വീണയും എക്സാലോജിക് സൊല്യൂഷൻസും ഉൾപ്പെട്ട വിവാദത്തിൽ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർ‍‍‍ഡിന്റെ ഘടനയെ ചോദ്യം ചെയ്യുന്നതാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി. മറുഭാഗം കേൾക്കാതെയാണ് ഉത്തരവെന്നു പറഞ്ഞ മുഖ്യമന്ത്രിതന്നെ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) ആദായനികുതി വകുപ്പുമായുള്ള ‘സെറ്റിൽമെന്റിൽ എക്സാലോജിക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല’ എന്നും പറഞ്ഞിട്ടുണ്ട്. 

സെറ്റിൽമെന്റ് ബോർഡിലുള്ളത് കേന്ദ്ര സർക്കാരിനു കീഴിലുള്ള 3 ഉദ്യോഗസ്ഥരാണെന്നു മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള അർധ ജുഡീഷ്യൽ സ്ഥാപനങ്ങളിൽ സർക്കാരിൽനിന്നു ശമ്പളം വാങ്ങുന്നവരാണ് പ്രവർത്തിക്കുന്നത്. കക്ഷികളെ മാത്രം കേൾക്കുകയെന്ന സെറ്റിൽമെന്റ് ബോർഡുകളുടെ പ്രവർത്തനരീതി സ്വാഭാവിക നീതി ലംഘിച്ചുള്ളതാണെന്ന് കോടതികൾ ഇതുവരെ വിധിച്ചിട്ടുമില്ല. 

എക്സാലോജിക് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നു സത്യപ്രസ്താവന നടത്തിയവർ അതു പിന്നീട് ‘സ്വമേധയാ’ പിൻവലിച്ചിരുന്നു. ഈ പിൻവലിക്കൽ നിലനിൽക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ വാദം, വിശകലനമില്ലാതെ സെറ്റിൽമെന്റ് ബോർഡ് സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ, സത്യപ്രസ്താവന പിൻവലിക്കുന്നത് അംഗീകരിക്കണമെങ്കിൽ പാലിക്കപ്പെടേണ്ട കാര്യങ്ങൾ കേരള ഹൈക്കോടതി വിധി ഉദ്ധരിച്ച് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ആദ്യം നൽകിയ മൊഴിക്കു വിരുദ്ധമായ വസ്തുതകൾ ഹാജരാക്കാതെ പിൻവലിക്കൽ അംഗീകരിക്കാനാവില്ലെന്ന വാദം ബോർഡ് ശരിവച്ചു. 

എക്സാലോജിക്കും വീണയും തങ്ങളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം സേവനം നൽകിയില്ലെന്നാണ് സിഎംആർഎലിന്റെ ഭാഗത്തുനിന്നു പലർ ഒരേപോലെ മൊഴി നൽകിയത്. മൊഴി പിൻവലിക്കാൻ താൽപര്യപ്പെട്ടപ്പോൾ, കരാറുകൾ പ്രകാരം സേവനങ്ങൾ ലഭിച്ചെന്നതിനു തെളിവുകൾ നൽകാനായില്ല. അതിനാലാണ് സേവനങ്ങൾ ലഭിച്ചില്ലെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടായതെന്ന് ഉത്തരവിൽ വ്യക്തമാണ്. എക്സാലോജിക്കും സിഎംആർഎലുമായുണ്ടാക്കിയ കരാറിനെക്കുറിച്ചല്ലാതെ, ഐടി, മാർക്കറ്റിങ് കൺസൽറ്റന്റ് എന്ന നിലയിൽ മകൾ ഈടാക്കിയ പണത്തെക്കുറിച്ചോ അതിനുണ്ടായിരുന്ന കരാറിനെക്കുറിച്ചോ മുഖ്യമന്ത്രിയുടെ മറുപടിയിൽ പരാമർശമില്ല. 

സേവനങ്ങൾ ലഭിച്ചില്ലെന്ന കണ്ടെത്തലിലാണ് വീണയ്ക്കും എക്സാലോജിക്കിനുംകൂടി നൽകിയ 1.72 കോടി രൂപ സിഎംആർഎലിന്റെ ബിസിനസ് ചെലവായി കണക്കാക്കാനാവില്ലെന്ന് ബോർഡ് തീർപ്പുകൽപിച്ചത്. നിയമവിരുദ്ധമായി രാഷ്ട്രീയക്കാർ‍ക്കു നൽകിയ തുകയുടെ ഗണത്തിൽ ഇതും ഉൾപ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അംഗീകരിച്ചായിരുന്നു ഈ നടപടി. നിയമവിരുദ്ധമായി എന്തിനാണ് രാഷ്ട്രീയക്കാർക്കും മറ്റും പണം നൽകുന്നതെന്ന് സിഎംആർഎൽ എംഡി നൽകിയ വിശദീകരണവും ഉത്തരവിന്റെ ഭാഗമാണ്. 

സിഎംആർഎലിൽ 13.41% ഓഹരിയുള്ള കെഎസ്ഐഡിസിക്ക് നയപരമായ കാര്യങ്ങളിൽ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊതു പണം ഉപയോഗിച്ചാണ് കെഎസ്ഐഡിസി ഓഹരികൾ വാങ്ങിയത്. 134 കോടി രൂപ വെളിപ്പെടുത്താത്ത ഗണത്തിലുണ്ടെന്ന് സിഎംആർഎൽ സമ്മതിച്ചിട്ടുണ്ട്; അതിൽ നല്ല പങ്കും രാഷ്ട്രീയക്കാർക്കും മറ്റും നൽകിയതാണെന്നും. ഈ പണമുണ്ടായിരുന്നെങ്കിൽ സിഎംആർ‍എൽ നഷ്ടത്തിലാവില്ലായിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് വിലയിരുത്തിയത്. ഈ സ്ഥിതി കെഎസ്ഐഡിസിയുടെ അറിവോടെയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുശേഷം, പണമിടപാടുകളെക്കുറിച്ച് വ്യക്തത വരുത്താൻ‍ സിഎംആർഎലിനോട് ആവശ്യപ്പെട്ടതായി കെഎസ്ഐഡിസി ജനറൽ മാനേജർ ആർ.പ്രശാന്ത് മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. 

English Summary : Chief Minister questioned the structure of Income Tax Board itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com