ADVERTISEMENT

സമൂഹത്തിനും സഹജീവികൾക്കും ശരിയായ ദിശ കാണിച്ചുകൊണ്ട് ഭാരതത്തിന്റെ ദേശീയതയും പൈതൃകവുമൊക്കെ നെഞ്ചേറ്റിയ പരമ്പരയിലെ ശക്‌തമായ സാന്നിധ്യമായിരുന്നു പി.പി.മുകുന്ദൻ. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സ്വീകരിച്ച തത്വശാസ്‌ത്രത്തിനുവേണ്ടി പ്രവർത്തിച്ച് സ്വയം അതിൽ ലയിച്ച് സ്വജീവിതം പൂർണമായും ആദർശത്തിനായി സമർപ്പിച്ച ത്യാഗി. 

ഞാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഘട്ടമായപ്പോഴേക്കും ഈ കണ്ണൂർക്കാരൻ എത്തിപ്പെട്ടത് എന്റെ ഗ്രാമം ഉൾക്കൊള്ളുന്ന ചെങ്ങന്നൂർ താലൂക്കിലെ സംഘപ്രചാരകനായിട്ടായിരുന്നു. ഇദ്ദേഹവുമായി ഇടപഴകുന്ന അത്തരം ഘട്ടങ്ങളിലൊക്കെ എന്റെ ഉള്ളിൽ പുതിയ പുതിയ ജീവിതാനുഭവങ്ങളും ആശയങ്ങളും നിറയ്‌ക്കപ്പെട്ടിരുന്നു. അസാധ്യമെന്നൊരു വാക്ക് തന്റെ നിഘണ്ടുവിലില്ലെന്ന് തെളിയിച്ചുകൊണ്ടുള്ള ജൈത്രയാത്രയായിരുന്നു 1960 കളുടെ അവസാനത്തിൽ പി.പി.മുകുന്ദൻ മധ്യതിരുവിതാംകൂറിൽ കാഴ്‌ചവച്ചത്. 

അരനൂറ്റാണ്ടുകാലത്തെ ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആഴം കഴിഞ്ഞ ദിവസം അമൃത ആശുപത്രിയിൽ അദ്ദേഹത്തെ ഞാൻ സന്ദർശിക്കുന്ന അവസരത്തിൽ ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞു. എന്തൊക്കെയോ എന്നോട് സംസാരിക്കണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കണ്ണീർത്തുള്ളികളായി ഇറ്റുവീണു. 

ഒരു മനുഷ്യജീവിതം മുഴുവൻ തത്വശാസ്‌ത്രത്തിനും മനുഷ്യസ്‌നേഹപ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചെന്നതാണ് മുകുന്ദന്റെ സവിശേഷത. അധികമാരും നടന്നുനീങ്ങാത്ത വഴിയിലൂടെ സഞ്ചാരത്തിനിറങ്ങിത്തിരിച്ച സാഹസികനായിരുന്നു അദ്ദേഹം. ഒട്ടേറെ രാഷ്‌ട്രീയ പരീക്ഷണങ്ങൾക്കും ഹിന്ദു നവോത്ഥാന സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പ്രവർത്തകരോടുള്ള വാത്സല്യവും കരുതലും ആ മനസ്സിൽ നിറഞ്ഞുനിന്നു. 

സ്‌നേഹത്തിന്റെ ഭാഷയിലൂടെ ആരെയും കൂട്ടുകാരാക്കാൻ കഴിയുമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും ചട്ടക്കൂടുകളെ ഒരിക്കലും അദ്ദേഹം ലംഘിച്ചില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഒരു കാര്യത്തിലും ആർക്കും ചോദ്യം ചെയ്യാനാവില്ല. ഉറക്കത്തിൽപോലും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ സഞ്ചരിച്ചിരുന്നത് തത്വശാസ്‌ത്രവും സംഘടനയും അടിസ്‌ഥാനമാക്കിയായിരുന്നു. 

പ്രിയങ്കരനായ ജ്യേഷ്‌ഠസഹോദരന് കണ്ണീർ പ്രണാമം. 

English Summary: PS Sreedharanpillai remembering PP Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com