ADVERTISEMENT

തിരുവനന്തപുരം/ കൊച്ചി ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ വേദിയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. പുരുഷ പ്രതിമ വേണമെന്നു പറഞ്ഞതു സ്ത്രീകളെ ആക്ഷേപിക്കാനല്ലെന്നും ആൺമക്കൾ വേണമെന്ന് ആഗ്രഹിക്കുന്നതു തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു. 

‘സ്ത്രീകളോട് ബഹുമാനം മാത്രമേയുള്ളൂ. ദിവസവും രാവിലെ എഴുന്നേൽക്കുന്നത് അമ്മയുടെ മുഖം കണ്ടാണ്. എന്റെ അമ്മ ഡബ്ല്യുസിസിയോ താര സംഘടനയായ അമ്മയോ അല്ല. കൂടെ അഭിനയിക്കുന്നവരെ ബഹുമാനിക്കാറുണ്ട്. ഇപ്പോഴത്തെ പ്രതിമ ഭരതൻ, പത്മരാജൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെല്ലാം വാങ്ങി വീട്ടിൽ വച്ചിട്ടുണ്ട്. അതു സ്ത്രീകൾക്കു നൽകുന്ന ആദരമാണ്. ഒരു വർഷം ശിൽപം മാറ്റിക്കൊടുത്ത് പുരുഷൻമാർക്കും ആദരം നൽകിക്കൂടേ എന്നാണു ഞാൻ ചോദിച്ചത്. എല്ലാ വർഷവും നമ്പൂതിരിയുടെ ശിൽപം നൽകുന്നതിനു പകരം ഒരു വർഷം കാനായിയുടെ ശിൽപം നൽകിയാൽ എന്താണു കുഴപ്പം’– അലൻസിയർ ചോദിച്ചു. 

അതേസമയം, അലൻസിയറുടെ പ്രതികരണത്തിനു സിനിമാമേഖലയിൽ നിന്നു കടുത്ത വിമർശനമുണ്ടായി. മഹനീയമായ അവാർഡ് സമർപ്പണച്ചടങ്ങിൽ അലൻസിയർ സംസ്കാരമില്ലായ്മ പ്രകടിപ്പിച്ചെന്നു നടൻ സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ പ്രതിമയുടെ ചിത്രം പങ്കുവച്ച നടി ജ്യുവൽ മേരി ‘പ്രലോഭന ഹേതുവായും ഭോഗവസ്തുവായും തോന്നുന്ന സുന്ദരീശിൽപത്തിനു പകരം സർവ ഐശ്വര്യങ്ങളും കിട്ടുന്ന ആൺകരുത്തുള്ള ഇതൊരെണ്ണം എത്തേണ്ടിടത്ത് എത്തട്ടെ’ എന്നു കുറിച്ചു. 

കലാകാരന്മാരെ അപമാനിച്ചു: ശ്രുതി ശരണ്യം

തൃശൂർ ∙ പെൺപ്രതിമ കണ്ടാൽ പ്രലോഭിതരാകുന്നവരാണു കലാകാരന്മാർ എന്നു പറഞ്ഞതു വഴി നടൻ‌ അലൻസിയർ സ്ത്രീകളെ മാത്രമല്ല, കലാകാരന്മാരെ മൊത്തം അപമാനിച്ചതായി സംവിധായക ശ്രുതി ശരണ്യം. കരുത്തിന്റെ പ്രതീകമാണ് ആൺപ്രതിമ എന്നു പറയുമ്പോൾ‌ ജെൻഡർ രാഷ്ട്രീയത്തെക്കുറിച്ചുള്ള വികല കാഴ്ചപ്പാട് വെളിപ്പെട്ടു. 64 തരം ജെൻഡറുകൾ ഇന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതൊന്നും മനസ്സിലാകാത്തതിനാലാണ് ഇത്തരം വാക്കുകൾ പുറത്തുവരുന്നത്. സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വേണ്ടിയുള്ള സിനിമാ വിഭാഗത്തിൽ പ്രത്യേക അവാർഡ് നേടിയ ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ സംവിധായികയാണു ശ്രുതി ശരണ്യം. 

അവാർഡ് പിൻവലിക്കണം: ഹരീഷ് പേരടി

കൊച്ചി ∙ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നു നടൻ ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. ‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമനത്തള്ള് തള്ളാമായിരുന്നു. പക്ഷേ, പറഞ്ഞതു കമ്യൂണിസ്റ്റ് പാവാട അലൻസിയറായിപ്പോയെന്നും ഹരീഷ് കുറിച്ചു. 

∙ ‘‘മനസ്സിൽ അടിഞ്ഞ പുരുഷാധിപത്യത്തിന്റെ ബഹിർസ്ഫുരണം ആണ് അലൻസിയറിന്റെ പരാമർശം. ഖേദകരം. ഒഴിവാക്കേണ്ടതായിരുന്നു’’. – മന്ത്രി ആർ.ബിന്ദു 

English Summary: My mother is neither WCC nor movie actors organization: Alencier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com