ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ രണ്ടു ബില്ലുകൾക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള ആക്രമണം തടയുന്നതിനുള്ള ബിൽ, സംസ്ഥാനത്തു ചരക്ക് സേവന നികുതിയുടെ മൂന്നു ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നികുതി നിയമ ഭേദഗതി ബിൽ എന്നിവയാണിത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിൽ ആശുപത്രിനിയമം കർശന വ്യവസ്ഥകളോടെ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിനു പകരമാണു ബിൽ . അക്രമം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവും 50,000 രൂപ മുതൽ 2 ലക്ഷം രൂപവരെ പിഴയും ലഭിക്കും. കഠിനമായി ദേഹോപദ്രവം ഏൽപിച്ചാൽ ഒരു വർഷം മുതൽ 7 വർഷംവരെ തടവും ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. 

ജിഎസ്ടി സംബന്ധിച്ച പരാതികളിൽ അപ്പീൽ കേൾക്കാൻ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണു ട്രൈബ്യൂണലുകൾ സ്ഥാപിക്കുകയെങ്കിലും ആദ്യഘട്ടത്തിൽ രണ്ടിടത്തേ തുടങ്ങൂ. 

പത്തിലേറെ പഴയ ബില്ലുകൾ ഗവർണറുടെ അനുമതി കാത്ത് ഇനിയും രാജ്ഭവനിലുണ്ട്. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കാനുള്ള ശുപാർശയിലും ഗവർണർ നടപടി എടുത്തിട്ടില്ല. 

ഉപലോകായുക്തമാർക്ക് എതിരെ ആർ.എസ്.ശശികുമാർ നൽകിയ പരാതിയെക്കുറിച്ചു ഗവർണർ നിയമോപദേശം തേടിയെങ്കിലും ലഭിച്ചിട്ടില്ല. പിഎസ്‍സി അംഗങ്ങളായി നിയമിക്കേണ്ട രണ്ടു പേർക്കെതിരെ ലഭിച്ച പരാതിയെക്കുറിച്ച് സർക്കാരിനോട് വിശദീകരണം തേടിയെങ്കിലും ലഭിക്കാത്തതിനാൽ നിയമനം അംഗീകരിച്ചിട്ടില്ല. 

English Summary : Harsh punishment for assault health workers: Bill approved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com