തിരുവനന്തപുരം∙ ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും സൗദി അറേബ്യയിലേക്ക് പോകുന്നു. അടുത്ത മാസം 19 മുതൽ 21 വരെ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകി. സൗദിയിലെ സമ്മേളനം അടുത്ത മാസം 19 മുതൽ 21 വരെയാണെങ്കിലും 17 മുതൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സൗദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ചാൽ യാത്രയ്ക്കു തടസ്സം ഉണ്ടാകില്ല.
ലോക കേരളസഭയുടെ ലണ്ടൻ സമ്മേളന സമയത്തു തന്നെ സൗദിയിലും സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. അമേരിക്കൻ മേഖലാ സമ്മേളനത്തിൽ വിഐപികൾക്കൊപ്പം വേദി പങ്കിടാനും വിരുന്നിനും വൻ തുക ആവശ്യപ്പെട്ടു സ്പോൺസർഷിപ് കാർഡ് ഇറക്കിയതിനെതിരെ വിമർശനമുണ്ടായിരുന്നു. ഉദ്ദേശിച്ച തുക പിരിക്കാനായില്ലെന്നു സംഘാടകർ വിശദീകരിച്ചിരുന്നു. യുഎസ് സമ്മേളനകാലത്തു തന്നെ അടുത്ത മേഖലാ സമ്മേളനം സൗദിയിൽ നടത്താൻ സർക്കാർ ഒരുക്കം തുടങ്ങിയിരുന്നു.
ലോക കേരള സഭയുടെ ചെലവുകൾ ഓഡിറ്റ് ചെയ്യുമെന്നു നോർക്ക അവകാശപ്പെട്ടിരുന്നു. അടുത്തകാലത്തു വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിന് ഓഡിറ്റ് ഇല്ലെന്ന മറുപടിയാണു നോർക്ക തന്നെ നൽകിയത്. സൗദിയിലെ ലോക കേരളസഭാ സമ്മേളനത്തോടൊപ്പം നിക്ഷേപക സംഗമവും നടത്താനാണു തീരുമാനം. പരിപാടിക്ക് ആവശ്യമായ പണം സ്പോൺസർമാർ വഴി കണ്ടെത്തും.
English Summary: Loka Kerala Sabha Regional Conference: Chief Minister and Ministerial delegation to Saudi Arabia