കോട്ടയം ∙ സബ് ട്രഷറി ഓഫിസിൽനിന്നു വിരമിച്ച സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു; പെൻഷൻ ആനുകൂല്യങ്ങൾ കൈമാറാൻ നടപടിയുമെടുത്തു. മേലധികാരിയോടു മൊബൈൽ ഫോണിൽ അപമര്യാദയായി സംസാരിച്ചെന്നാരോപിച്ചാണ് വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപു സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തതും പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവച്ചതും. ഞായറാഴ്ച ‘മനോരമ’ ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണു സുനിൽകുമാർ (56).
സംഭവം വിവാദമായതോടെ ഇന്നലെ ഉച്ചയോടെ ജില്ലാ ട്രഷറി ഓഫിസറും സബ് ട്രഷറി ഓഫിസറും ഉൾപ്പെടെ 7 ജീവനക്കാർ ആശുപത്രിയിലെത്തി രേഖകൾ കൈമാറി. സുനിൽകുമാറിന്റെ സഹോദരി ദേവയാനി ട്രഷറിയിലെത്തി ആദ്യഗഡു കൈപ്പറ്റി. പെൻഷൻ തുകയിൽ നിന്നു ചികിത്സച്ചെലവിനായി അടിയന്തരമായി 2 ലക്ഷം രൂപയാണ് അനുവദിച്ചത്. ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി വീട്ടുകാർ പറഞ്ഞു.
ട്രഷറി ഡയറക്ടർ വിളിച്ചപ്പോൾ ആളറിയാതെ സംസാരിച്ചതാണെന്ന സുനിൽകുമാർ ഏപ്രിലിൽ നൽകിയ വിശദീകരണം അധികൃതർ ഗൗരവത്തിലെടുത്തിരുന്നില്ല. ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ വീടും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തിയാണു സുനിൽകുമാർ ചികിത്സ തേടിയത്.
English Summary: Suspension of the retired Treasury employee has been lifted