ADVERTISEMENT

പാരിപ്പള്ളി (കൊല്ലം) ∙ അക്ഷയ സെന്റർ ജീവനക്കാരിയായ ഭാര്യയെ  മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തു മുറിച്ചു കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

പാരിപ്പള്ളി അക്ഷയ സെന്ററിലെ ജീവനക്കാരി തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല കെട്ടിടം മുക്ക് എസ്കെവി എച്ച്എസ്എസിനു സമീപം പുന്നവിള അൽബായ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നദീറയെ (36) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹീമാണ് (50) സമീപത്തെ കിണറ്റിൽ ചാടി മരിച്ചത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന റഹീം 4 ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഇന്നലെ രാവിലെ 8.40നു പാരിപ്പള്ളി ജംക്‌ഷനു സമീപം പരവൂർ റോഡിലെ അക്ഷയ സെന്ററിലാണ് നദീറ കൊല്ലപ്പെട്ടത്. മഴക്കോട്ട് ധരിച്ച് എത്തിയ റഹീം നദീറ എവിടെ എന്നു ചോദിച്ചു മുറിയിലേക്കു കയറി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഈ സമയം മുറിക്കുള്ളിൽ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ എത്തിയ യുവതി ഉണ്ടായിരുന്നു. ഇവർ നിലവിളിച്ചു പുറത്തു ചാടിയപ്പോഴാണു  മറ്റു ജീവനക്കാർ സംഭവം അറിയുന്നത്. ഇവർ റോഡിലേക്ക് ഓടി ആളുകളോടു വിവരം പറഞ്ഞു. ഈ സമയം കത്തി വീശി പുറത്തേക്ക് ഇറങ്ങിയ റഹീം സ്കൂട്ടർ എടുക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതിൽ ചാടിക്കടന്ന് ഒരു വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. ഇതിനിടെ സ്വയം കഴുത്ത് മുറിച്ചു. അഗ്നിരക്ഷാ സേന എത്തി കരയ്ക്ക് എടുത്തെങ്കിലും മരിച്ചിരുന്നു.

കർണാടക കുടക് സ്വദേശിനിയാണ് നദീറ. നദീറയുടെ പിതാവിന്റെ ബന്ധുക്കൾ വർക്കലയ്ക്കു സമീപമാണ് താമസിക്കുന്നത്. പത്തിലും ഒൻപതിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. റഹീം ഓട്ടോ തൊഴിലാളിയായിരുന്നു. നിർമാണമേഖലയിലും ജോലി ചെയ്തിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജ്  ആശുപത്രി മോർച്ചറിയിൽ. 

സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, ഇൻസ്പെക്ടർമാരായ ദിപൂ, നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary : Wife killed by husband and then commits suicide in kollam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com